Deshabhimani

അഞ്ചുനാടിന്റെ ജെെവവെെവിധ്യ പെരുമ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 12:19 AM | 0 min read

മറയൂർ
അഞ്ചുനാടിന്റെ ജെെവവെെവിധ്യ പെരുമകാത്ത കോളേജിന് മികച്ച ക്യാമ്പസിനുള്ള സംസ്ഥാന പുരസ്ക്കാരം. കാന്തല്ലൂർ അഞ്ചുനാട് കോളേജ് ഓഫ് അപ്ളൈഡ് സയൻസിനുള്ള സംസ്ഥാന പുരസ്കാരം കഴിഞ്ഞ ദിവസം തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും കോളേജ് പ്രിൻസിപ്പൽ സുജി പി തൈലക്കാടും സംഘവും ഏറ്റുവാങ്ങിയത് നിറഞ്ഞ അഭിമാനത്തോടെ. പ്രശസ്തിപത്രവും ഫലകവും 25,000 രൂപയുമാണ് ലഭിച്ചത്. പി മുരുകേശൻ, നിഷ ശിവൻ, പത്മാവതി വിജയൻ, എസ് ഇന്ദ്രജിത്ത്‌ എന്നിവർ സംഘത്തിലുണ്ടായിരുന്നു. 
2022 മുതൽ ക്യാമ്പസിൽ നടന്ന ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. രത്തൻ യുഖേൽക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന ജ്യൂറി പരിഗണിച്ചു.
 
കാട്ടിൽനിന്ന് 
ക്യാമ്പസിലേക്ക് 
അഞ്ചുനാടിന്റെ  ഗോത്രതനിമയിലുള്ള വിവിധയിനം  പരമ്പരാഗത വിത്തു സംരക്ഷണത്തിന്റെ ഭാഗമായി പുനർജ്ജീവനം പദ്ധതി കോളേജിൽ നടപ്പാക്കി. ആദിവാസികൾ നൂറ്റാണ്ടുകളായി കൃഷിചെയ്തുവന്നിരുന്ന വിവിധയിനം റാഗി, തിന എന്നിവ അന്യം നിന്നുപോകാതിരിക്കുവാൻ നടപ്പിലാക്കിയ പദ്ധതിയാണ് പുനർജ്ജീവനം പദ്ധതി. കോളേജ് ക്യാമ്പസിൽ പുതുതലമുറയ്ക്ക് ഇവയെ പരിചയപ്പെടുത്തുവാനും പരിചരിക്കുവാനും ഊരുമൂപ്പൻമാരുടെ സഹായത്തോടെ കൃഷി ചെയ്തു. ഇതിനു പുറമെ എൻഎസ്എസ് യൂണിറ്റിന്റെയും ബയോഡൈവേഴ്സിറ്റി ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്നുവരുന്ന പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളും ബോധവൽക്കരണ ക്ലാസുകളും പരിഗണിച്ചാണ് അവാർഡ്.
 
അറിയാം പ്രകൃതിയെ 
ടൂറിസം ക്ലബിൽ 
ചിന്നാർ വന്യജീവി സങ്കേതത്തിൽ മൂന്നാർ വന്യജീവി ഡിവിഷന്റെ സഹായത്തോടെ കോളേജിലെ ടൂറിസം ക്ലബ് ക്യാമ്പസിൽ സജീവമാണ്. മുനിയറുകളുടെ  ജിയോ ടാഗ് ചെയ്ത് സർവേ, സംരക്ഷണം എന്നിവയെല്ലാം ടൂറിസം ക്ലബുവഴിയാണ് നടത്തുന്നത്. ചെറുധാന്യ ഉദ്യാനവും ക്ലബിന്റെ കീഴിലുള്ളത്.
 
ചന്ദനം മണക്കുന്ന ക്യാമ്പസ്
എംജി സർവകലാശാല  ബിരുദകോഴ്സുകൾ നാല് വർഷമായി ഉയർത്തിയതിനെ തുടർന്ന് പ്രവേശനോത്സവം കാന്തല്ലൂർ കോളേജ്‌ കളറാക്കിയത്‌ ചന്ദനത്തോട്ടമൊരുക്കി. നവാഗതരായെത്തിയ  44 വിദ്യാർഥികൾ കോളേജ് അധികൃതരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ചന്ദന തൈകൾ നൽകിയാണ് സ്വീകരിച്ചത്. വിദ്യാർഥികൾ ഇത് നാട്ട് പരിപാലിച്ചു വരുന്നു. കോളേജിലെ നാഷ്‌ണൽ സർവീസ്‌ സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ മറയൂർ ചന്ദന ഡിവിഷന്റെ  സഹകരണത്തോടെയാണ് ചന്ദനത്തോട്ടം പരിപാലിക്കുന്നത്.
 
ഹേ ബനാ നേ    
പരമ്പരാഗത വാഴവിത്തുകൾ സംരക്ഷിക്കുന്നതിനായി ക്യാമ്പസിൽ ഭൂമിത്ര സേനയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ഞാലിപ്പൂവൻ പഴത്തോട്ടം. പരമ്പരാഗത കാർഷിക മേഖലയായ കാന്തല്ലൂർ മറയൂർ പ്രദേശത്ത് നിരവധി വാഴ ഇനങ്ങൾ അന്യം നിന്നുപോകുന്നത് മനസ്സിലാക്കിയാണ് ഭൂമിത്ര സേനയുടെ നേതൃത്വത്തിൽ പരമ്പരാഗത വാഴ വിത്തുകളുടെ സംരക്ഷണ പ്രവർത്തനം ആരംഭിക്കുന്നത്. പഴനിയിൽ പഞ്ചാമൃതം നിർമിക്കാൻ മറയൂരിൽനിന്നും വാഴപ്പഴം കൊണ്ടുപോയിരുന്നത്. പിന്നീട് കൃഷിഭവൻ വഴി പുതിയ വിത്തുകൾ എത്തിയതോടെ ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കർപ്പൂരവല്ലി, വെള്ളവാഴ, ഞാലിപ്പൂവൻ എന്നിവയാണ് കുട്ടികൾ ഇവിടെ പരിപാലിക്കുന്നത്‌.


deshabhimani section

Related News

0 comments
Sort by

Home