രാമക്കൽമേടിന്റെ നെറുകയിൽ 5000 ലേറെ സഞ്ചാരികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 12:34 AM | 0 min read

നെടുങ്കണ്ടം
രാമക്കൽമേട്ടിൽ അവധിയാഘോഷത്തിന് അയ്യായിരത്തിലേറെ സഞ്ചാരികളെത്തി. ശനി, ഞായർ ദിവസങ്ങളിൽ രാമക്കൽമേട്ടിലും ആമപ്പാറയിലും വൻ തിരക്കായിരുന്നു. രാമക്കൽമേട്ടിൽനിന്നാൽ തമിഴ്നാടിനെ അടുത്തുകാണാം. ദൃശ്യഭംഗിക്കപ്പുറം ചരിത്രമുറങ്ങുന്ന രാമക്കൽമേട് ജില്ലയിലെ ജനപ്രിയ ഇടങ്ങളിലൊന്നാണ്. തേക്കടി–മൂന്നാർ റൂട്ടിൽ നെടുങ്കണ്ടത്തുനിന്ന് 15 കിലോ മീറ്റർ അകലെയാണ് രാമക്കൽമേട് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേടിന്റെ സ്ഥാനം. രാമന്റെ കാൽപ്പതിഞ്ഞ മലമുകൾ എന്ന അർഥത്തിലാണ് രാമക്കൽമേട് എന്ന പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു. 
 നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് മേട്. മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാറുണ്ട്. ചില അവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകും. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. രാമക്കൽമേടിന്റെ പ്രധാന ആകർഷണം കുറവൻ കുറത്തി ശിൽപ്പമാണ്.  മലമുഴക്കി വേഴാമ്പലിന്റെ ശിൽപ്പവും മുളങ്കാടുകൾ നിറഞ്ഞ പാതയും ട്രക്കിങ് സ്പോട്ടും എപ്പോഴും വീശിയടിക്കുന്ന കുളിർകാറ്റും പകരുന്ന അനുഭൂതി ഒന്നുവേറെയാണ്.
മുൻ വെെദ്യുതി മന്ത്രി എം എം മണി എംഎൽഎ നടത്തിയ ഇടപെടലുകളാണ് രാമക്കൽമേടിനെ ആധുനിക ടൂറിസ്റ്റ് കേന്ദ്രമാക്കിയത്. വിനോദസഞ്ചാര സൗകര്യങ്ങൾക്കായി റസ്റ്റോറന്റ്, ജലവിതരണ പദ്ധതി, കംഫർട്ട് സ്റ്റേഷനുകൾ എല്ലാം തന്നെ പൂർത്തീകരിച്ചിട്ടുണ്ട്. 75 ലക്ഷം രൂപയാണ് എനർജി പാർക്കിന്റെ നിർമാണ ചെലവ്. ഈ പദ്ധതിയിൽ ക്ലോക്ക് റൂം, വിശ്രമ കേന്ദ്രം, റസ്റ്റോറന്റ്, താമസ സൗകര്യത്തിനുള്ള കെട്ടിടം എന്നിവ നിർമിക്കും. മികച്ച സുരക്ഷാസൗകര്യമൊരുക്കി, തമിഴ്നാടിന്റെ ദൃശ്യഭംഗി ആസ്വദിക്കാനാകുന്ന രാമക്കൽമേട് സഞ്ചാരികളെ വരവേൽക്കാൻ  എന്നും ഒരുങ്ങിനിൽക്കുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home