കെ ഫോണ്‍ ഫുള്‍ റേഞ്ചിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 01:10 AM | 0 min read

 തൊടുപുഴ

സാധാരണക്കാർക്ക് സൗജന്യമായും മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ ജില്ലയിൽ സജീവമാകുന്നു. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി ജില്ലയ്‍ക്ക് സുപരിചിതമാകുകയാണ് കെ ഫോൺ. ജില്ലയിൽ ഇതുവരെ 2035.74 കിലോമീറ്റർ കേബിളുകൾ സ്ഥാപിച്ചു. കെഎസ്ഇബി ട്രാൻസ്‍മിഷൻ ടവറുകളിലൂടെയാണ് 306.28 കിലോമീറ്റർ കേബിൾ വലിച്ചത്. 1729.46 കിലോമീറ്റർ കെഎസ്ഇബി പോസ്റ്റുകൾ വഴിയും. 1213 സർക്കാർ ഓഫീസുകൾ ഇപ്പോൾ കെ ഫോൺ നെറ്റ്‍വർക്കാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ 1622 ഓഫീസുകളിലാണ് കണക്ഷൻ നൽകേണ്ടത്. ബാക്കിയുള്ളിടങ്ങളിലേക്കും ഉടനെത്തുമെന്ന് അധികൃതർ പറഞ്ഞു. പുതിയ രജിസ്ട്രേഷനുകളും വരുന്നുണ്ട്. ഒരു ഐഎൽഎൽ കണക്ഷനും ജില്ലയിൽ നൽകിയിട്ടുണ്ട്. നെറ്റ്‍വർക്കിന്റെ വേ​ഗതയിലെ സ്ഥിരതയാണ് ഐഎൽഎൽ കണക്ഷനുകളുടെ പ്രത്യേകത. 
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 157 ബിപിഎൽ വീടുകളിലാണ് കെ ഫോൺ കണക്ഷനുള്ളത്. 573 വീടുകളിലാണ് ആദ്യഘട്ടം പൂർത്തീകരിക്കേണ്ടത്. ഇതിനുള്ള നടപടികൾ നടക്കുകയാണ്. 1843 വാണിജ്യ കണക്ഷനുകളും ജില്ലയിൽ നൽകി. ഇത് വാണിജ്യ സ്ഥാപനങ്ങളിലേക്കും തുക അടയ്‍ക്കാൻ തയാറായ വീടുകളിലേക്കും എത്തിയിട്ടുണ്ട്. പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷനുകൾ നൽകുന്നത്. ജില്ലയിൽ 118 കേബിൾ ടിവി ഓപ്പറേറ്റർമാരെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ ഒരുമാസം, മൂന്നുമാസം, ആറുമാസം, ഒരുവർഷം എന്നിങ്ങനെയാണ് കെ ഫോൺ പാക്കേജുകൾ. 
കേരള വിഷൻ ബ്രോഡ്ബാൻഡ് ലിമിറ്റഡ്, എക്‍സ്‍ട്രാനെറ്റ് സപ്പോർട്‍സ് പ്രൈവറ്റ് ലിമിറ്റജ് എന്നീ സേവനദാതാക്കൾ കെ ഫോണിന്റെ ഡാർക്ക് ഫൈബർ ഉപയോഗിക്കുന്നുണ്ട്. 1149.295 കിലോമീറ്ററാണ് വാടകയ്‍ക്ക് നൽകിയിരിക്കുന്നത്. കിലോമീറ്ററിന് നിശ്ചിത തുകയീടാക്കുന്നുണ്ട്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രക്ചർ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ സർക്കാർ ഓഫീസുകൾക്ക് പുറമേ ഒരു നിയമസഭ മണ്ഡലത്തിൽ 100 ബിപിഎൽ വീടുകൾക്ക് സൗജന്യ കണക്ഷൻ നൽകുകയാണ് ആദ്യഘട്ട ലക്ഷ്യം. പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്റെ കെ ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ  www.kfon.in വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം.


deshabhimani section

Related News

View More
0 comments
Sort by

Home