നീന്തലറിഞ്ഞിട്ടും മുഹമ്മദ് അൽഫാസിന് 
ജീൻസ് വില്ലനായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 02:08 AM | 0 min read


പെരുമ്പാവൂർ
പെരിയാറ്റിൽനിന്ന്‌ മണൽവാരി രൂപപ്പെട്ട തീരത്തെ വലിയ കയത്തിൽ വീണ് ജീവൻ നഷ്‌ടപ്പെട്ട ആറാമത്തെയാളാണ് വെള്ളിയാഴ്‌ച മരിച്ച ഓണമ്പിള്ളി ഇട്ടിയാട്ടിരവീട്ടിൽ മുഹമ്മദ് അൽഫാസ് (19). മണൽ വാരി തീരം ആറാൾ താഴ്ചയുള്ള കയമായി മാറിയ പുഴയിൽ ചെളി നിറഞ്ഞുകിടക്കുകയാണ്. നീന്തലറിഞ്ഞിട്ടും ജീൻസ് ധരിച്ച് നീന്തിയതാണ് മുഹമ്മദ് അൽഫാസ്‌ അപകടത്തിൽപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

പതിനഞ്ചോളംപേരെ പുഴയിൽനിന്ന് രക്ഷിക്കുകയും മൃതദേഹം പുഴയിൽനിന്ന് മുങ്ങിയെടുക്കുകയും ചെയ്തിട്ടുള്ള നീന്തൽവിദഗ്ധനായ ഒക്കൽ നമ്പിള്ളി തേനുരാൻവീട്ടിൽ ബിനുവാണ് (48) ആദ്യം പുഴയിൽ ചാടി മുഹമ്മദ് അൽഫാസിനെ തിരഞ്ഞത്. അപ്പോഴേക്കും അഗ്നി രക്ഷാസേനയുമെത്തി. നിമിഷങ്ങൾക്കകം കരകയറ്റി കൃത്രിമശ്വാസം നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബാംഗങ്ങളോടൊപ്പം ടൂർ പോയി വ്യാഴാഴ്ചയാണ് മുഹമ്മദ് അൽഫാസ് വീട്ടിലെത്തിയത്. മതപഠന വിദ്യാർഥികൂടിയായ മുഹമ്മദ് അൽഫാസ് ജുമാ നമസ്കാരത്തിന് പോകാനായാണ് കൂട്ടുകാരോടൊത്ത് കുളിക്കാൻ പോയത്. മണൽവാരൽ നിർത്തിയെങ്കിലും പുഴയുടെ അടിയിലെ കുഴികളിൽ ചെളി നിറഞ്ഞുകിടക്കുന്നതിനാൽ എല്ലാവർഷവും ഇടവൂർ പാറക്കടവിൽ മുങ്ങിമരണമുണ്ട്. കഴിഞ്ഞവർഷം പ്ലാസ്റ്റിക് കമ്പനി ജീവനക്കാരനായ അതിഥിത്തൊഴിലാളി മരിച്ചിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home