അവഗണനയുടെ വാഗൺ, ആലപ്പുഴയ്‌ക്ക് ട്രാജഡി

ആലപ്പുഴ > ആലപ്പുഴയിൽനിന്ന് സാധാരണക്കാരന് ട്രെയിനിൽ തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ നല്ല ബുദ്ധിമുട്ടാണ്. രാവിലെ 6.35ന് ഇന്റർസിറ്റി പോയാൽ അടുത്ത ട്രെയിൻ 3.35നുള്ള നേത്രാവതിയാണ്. ഇതിനിടെ 12.40ന് വന്ദേഭാരത് ഉണ്ടെങ്കിലും അത് എല്ലാവർക്കും ഉപയോഗപ്പെടില്ല. വൈകിട്ട് 5.50നുള്ള ഏറനാടാണ് അവസാന പകൽവണ്ടി. ഏറെ തിരക്കുള്ള പകൽസമയത്ത് തീരദേശ റെയിൽപ്പാതയിൽ യാത്രക്കാർക്ക് ദുരിതമാണ്. കാലാകാലമായി ഇതിന്റെ പേരിലുള്ള പരാതി ഉയരുന്നുണ്ടെങ്കിലും പുല്ലുവില കൽപ്പിച്ച് യാത്രക്കാർക്ക് ‘വാഗൺട്രാജഡി’ നൽകുകയാണ് റെയിൽവേ.
വേണം പഴയ ഫാസ്‌റ്റ് പാസഞ്ചർ
സർവീസ് നിർത്തിയ എറണാകുളം– കായംകുളം ഫാസ്‌റ്റ് പാസഞ്ചർ പുനരാരംഭിക്കണമെന്നതും യാത്രക്കാരുടെ നീണ്ടനാളത്തെ ആവശ്യമാണ്. 10ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന വണ്ടി. 12.10 ഓടെയാണ് കായംകുളത്ത് എത്തിയിരുന്നത്. കോട്ടയം വഴിവരുന്ന ഐലൻഡ് എക്‌സ്‌പ്രസും കേരള എക്‌സ്‌പ്രസും കണക്ഷൻ ട്രെയിനുകളായി ഉപയോഗിച്ച് തലസ്ഥാനത്ത് എത്താനാകും.
നരകമാണ് ‘മെമു’
ആലപ്പുഴ- എറണാകുളം മെമുവിൽ അതിരാവിലെ യാത്രക്കാർക്ക് നരകയാത്രയാണ്. ആലപ്പുഴയിൽനിന്ന് യാത്ര ആരംഭിക്കുമ്പോൾമുതൽ കാലുകുത്താൻ ഇടമില്ലാത്ത മെമുവിൽ യാത്രക്കാർ കുഴഞ്ഞുവീഴുന്നതും പതിവാണ്. ബുധനാഴ്‌ചയും രണ്ടുപേർ കുഴഞ്ഞുവീണു. ചേർത്തലയിൽനിന്ന് കയറി തൊട്ടടുത്ത സ്‌റ്റേഷനായ വയലാർ എത്തുന്നതിന് മുമ്പുതന്നെ വിദ്യാർഥിനിയും മറ്റൊരു കമ്പാർട്ടുമെന്റിൽ വയോധികനുമാണ് കുഴഞ്ഞുവീണത്. വിദ്യാർഥിനിയെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ദേശീയപാത വികസനം ആരംഭിച്ചതോടെയാണ് രാവിലെ യാത്രക്കാർ വർധിച്ചത്. 16 ബോഗി അനുവദിച്ചിരുന്നെങ്കിലും അത് പൂർണമായി ലഭിക്കാത്തത് യാത്രാദുരിതം ഇരട്ടിയാക്കുന്നുണ്ട്. തിങ്ങിനിറഞ്ഞുള്ള യാത്രയിൽ കമ്പാർട്ടുമെന്റിൽ ചൂടും അസഹ്യമാകുന്നതോടെ പ്രഷർകുക്കറിൽ അകപ്പെട്ട അവസ്ഥയിലാകും യാത്രക്കാർ.
0 comments