print edition കന്നിവോട്ടർമാരോട് രാജേശ്വരിയമ്മ പറയും: സർക്കാരിന് നന്ദി അറിയിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്

രാജേശ്വരിയമ്മ കന്നിവോട്ടർമാരായ ജോണിനും മീരയ്‌ക്കുമൊപ്പം
വഞ്ചിയൂർ: തിരുവനന്തപുരം ഡെന്റൽ കോളേജിലെ വിദ്യാർഥികളായ ജോണും മീരയും അനാട്ടമി റെക്കോഡ് ബുക്ക് തീർക്കുന്നതിന്റെ തിരക്കിലാണ്. അതിനിടയിൽ തെരഞ്ഞെടുപ്പിനെക്കുറിച്ചും നാടിന്റെ വികസനത്തെക്കുറിച്ചും ആർക്ക് വോട്ടുനൽകണമെന്നതിനെക്കുറിച്ചുമെല്ലാം അവർ ചർച്ച ചെയ്യുന്നുണ്ട്.
അവരുടെ ചർച്ചകൾക്കിടയിലേക്ക് പതിവുപോലെ ക്യാമ്പസിലെ ശുചീകരണ തൊഴിലാളിയായ രാജേശ്വരിയമ്മയുമെത്തി. തങ്ങളുടെ വിശേഷങ്ങൾ മാറ്റിവച്ച് രാജേശ്വരിയമ്മയുടെ വോട്ടോർമകൾ അറിയാനായി അവരുടെ ആഗ്രഹം. "അമ്മ എത്ര കാലമായി വോട്ട് ചെയ്യാൻ തുടങ്ങിയിട്ട്, ഞങ്ങൾ കന്നിവോട്ടർമാരാണ്.
ചില കൺഫ്യൂഷനുകളുണ്ട്' ജോൺ പറഞ്ഞു. അതുവരെ തമാശ പറഞ്ഞുനിന്ന രാജേശ്വരിയമ്മ ഗൗരവത്തിലായി. "നിങ്ങൾക്ക് ഇപ്പോഴത്തെ കാലമല്ലേ അറിയൂ, പലരും പറയുന്ന വാഗ്ദാനങ്ങളല്ലേ കേട്ടിട്ടുള്ളൂ. പക്ഷേ, ഞങ്ങൾ പലതും അനുഭവിച്ചതാണ്. അതിൽ പട്ടിണിയും കഷ്ടപ്പാടുമുണ്ടായിരുന്നു.
പണ്ടൊക്കെ സർക്കാർ ആശുപത്രിയിൽ പോയാൽ ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ലായിരുന്നു. നിങ്ങൾ പഠിക്കുന്ന ഡെന്റൽ കോളേജുപോലും ഇങ്ങനെയാക്കിയത് എൽഡിഎഫ് അധികാരത്തിലേറിയശേഷമാണ്. ഈ മാറ്റങ്ങളെല്ലാം ഉണ്ടായത് മനുഷ്യന് വില കൽപ്പിക്കുന്നവർ നാടുഭരിക്കുന്നതുകൊണ്ടാണ്’– ജീവിതസന്പത്തും അനുഭവ ജ്ഞാനവുമുള്ള രാജേശ്വരിയമ്മയുടെ വാക്കുകൾ ഇരുവരും അംഗീകരിച്ചു.
എൽഡിഎഫ് സർക്കാരിന്റെ സ്ത്രീസുരക്ഷ പദ്ധതിയും യുവാക്കൾക്ക് സഹായമാകുന്ന കണക്ട് ടു കരിയർ പദ്ധതിയെക്കുറിച്ചും മീരയും പങ്കുവച്ചു. അപ്പോഴും രാജേശ്വരിയമ്മയ്‌ക്ക് ആവേശം മാറിയില്ല.
‘മക്കളേ നിങ്ങൾക്കുവേണ്ടി കുറേ പദ്ധതി കൊണ്ടുവരുമ്പോഴും സർക്കാർ ഞങ്ങടെ പെൻഷൻ മുടക്കിയിട്ടില്ല. അവർ നമ്മൾക്ക് ചെയ്തതിന് തിരികെ നൽകാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്’– ഇത്രയും ഉപദേശിച്ചശേഷം രാജേശ്വരിയമ്മ തന്റെ ജോലിയിൽ ശ്രദ്ധാലുവായി. ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് മീരയും ജോണും. നാടിന് വികസനം സമ്മാനിച്ചവർക്ക് വോട്ടുചെയ്യും എന്ന് ഇരുവരും ഉറപ്പിച്ചിട്ടുണ്ട്.










0 comments