print edition തീരം കാക്കാൻ 5000 കോടി

എറണാകുളം ചെല്ലാനത്ത് നിർമിച്ച ടെട്രാപോഡ് കടൽഭിത്തി
തിരുവനന്തപുരം: തീരസംരക്ഷണത്തിന് അയ്യായിരം കോടിയിലേറെ രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട് സംസ്ഥാനസർക്കാർ. ഒൻപത് തീരദേശജില്ലകളിലായി കടലാക്രമണം രൂക്ഷമായ 10 ഹോട്ട്‌സ്‌പോട്ടുകളിലാണ് സംരക്ഷണമൊരുക്കുക. നാലുവർഷത്തിനകം പൂർത്തിയാക്കും.
ശംഖുംമുഖം, വർക്കല(തിരുവനന്തപുരം), ആലപ്പാട്(കൊല്ലം), വലിയഴീക്കൽ–തൃക്കുന്നപ്പുഴ(ആലപ്പുഴ), വൈപ്പിൻ(എറണാകുളം), കൊടുങ്ങല്ലൂർ–കയ്‌പ്പമംഗലം(തൃശൂർ), പൊന്നാനി(മലപ്പുറം), കാപ്പാട് (കോഴിക്കോട്), തലശേരി(കണ്ണൂർ), വലിയപറന്പ്(കാസർകോട്) എന്നിവിടങ്ങളിലാണ് പദ്ധതി.
90 കിലോമീറ്ററിൽ തീരദേശ മണ്ണൊലിപ്പ് തടയാനുള്ള പ്രവർത്തനം നടക്കും. ബീച്ച് പോഷണം, ഓഫ്‌ഷോർ റീഫുകളുടെ നിർമാണം, കടൽഭിത്തി പുനഃസ്ഥാപിക്കൽ തുടങ്ങിയവയുമുണ്ടാകും. 120 കിലോമീറ്റർ തീരദേശറോഡുകൾ സംരക്ഷിക്കും.
33 തീരദേശഗ്രാമങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും ഇത് തുണയാകും. ആലപ്പാട് ഉൾപ്പെടെ ചെല്ലാനം മാതൃകയിൽ തീരസംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.
ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ടെട്രാപോഡുകൾ, ജിയോട്യൂബുകൾ എന്നിവ ഉപയോഗിച്ച് പ്രതിരോധം തീർക്കും. കരുനാഗപ്പള്ളി ആലപ്പാട് തീരശോഷണം തടയാൻ 172.50 കോടിയും അനുവദിച്ചു.
ഭദ്രൻമുക്കിൽ കുഴിത്തുറയ്ക്കും സ്രായിക്കാടിനും ഇടയിലുള്ള 1.6 കിലോമീറ്റർ ദൂരത്താണ് ചെല്ലാനം മാതൃകയിൽ സംരക്ഷണ പ്രവൃത്തി നടത്തുക. കൊല്ലങ്കോട് തീരസംരക്ഷണത്തിന് 51 കോടി രൂപയുടെ പദ്ധതിയുണ്ട്.










0 comments