print edition ഇരിങ്ങാലക്കുടയുടെ വികസന ബിന്ദു

ആർ ബിന്ദു, തോമസ് ഉണ്ണിയാടൻ, സന്തോഷ് ചെറാക്കുളം
കെ എൻ സനിൽ
Published on Apr 05, 2026, 03:27 AM | 1 min read
ഇരിങ്ങാലക്കുട: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലപരിവർത്തനത്തിന് ചുക്കാൻ പിടിച്ച ഭരണാധികാരി എന്ന ഖ്യാതിയിലാണ് ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുടയിൽ രണ്ടാം അങ്കത്തിനിറങ്ങുന്നത്. മണ്ഡലത്തിലാകെ വികസനമെത്തിച്ചത് വോട്ടായിമാറുമെന്ന് എൽഡിഎഫ് ഉറപ്പിക്കുന്നു.
ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിൽ ദേശീയ ശ്രദ്ധയാകർഷിച്ച സ്ഥാപനമുണ്ട് ഇരിങ്ങാലക്കുട മണ്ഡലത്തിൽ. കല്ലേറ്റുംകരയിലെ നിപ്‌മർ. നിപ്‌മറിന്റെ വളർച്ചയിൽ സാമൂഹ്യ നീതി മന്ത്രി എന്ന നിലയിലും ഇരിങ്ങാലക്കുടയുടെ എംഎൽഎ എന്നനിലയിലും ആർ ബിന്ദു നടത്തിയ ഇടപെടൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇതുമാത്രമല്ല, ഇരിങ്ങാലക്കുടയുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ഠാണാവ് ജങ്‌ഷൻ വികസനം പൂർത്തീകരണത്തിലേക്കെത്തിച്ചതും നേട്ടമാണ്.
ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്ന രാഷ്‌ട്രീയ മനസാണ് ഇരിങ്ങാലക്കുടയുടേത്. കേരള നിയമസഭയിലേക്ക് നടന്ന 16 തെരഞ്ഞെടുപ്പുകളിൽ 11ലും വിജയിച്ചത് ഇടതുസ്ഥാനാർഥികൾ. വിദ്യാഭ്യാസ കാലംമുതൽ ഇരിങ്ങാലക്കുടയുടെ പൊതുജീവിതത്തിന്റെ ഭാഗമാണ് ആർ ബിന്ദു. ജന്മനാടിന്റെ ഹൃദയത്തുടിപ്പറിയുന്ന ജനപ്രതിനിധി. 22 കോടി രൂപ മുടക്കി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റും കീമോതെറാപ്പി യൂണിറ്റും തുടങ്ങിയത് സമീപ മണ്ഡലങ്ങളിലുള്ളവർക്കും സഹായകരമാണ്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാൻസർ ഡേ കെയർ സെന്ററും ഏറെ ശ്രദ്ധിക്കപ്പെട്ട പദ്ധതിയാണ്. മണ്ഡലത്തിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങൾക്കും കെട്ടിടവും അടിസ്ഥാന സൗകര്യ വികസനവുമൊരുക്കി. കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂൾ, ഇരിങ്ങാലക്കുട കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ ബസ് ബേ കം ഓഡിറ്റോറിയം, പോട്ട–മൂന്നുപീടിക റോഡ്, മാപ്രാണം–നന്തിക്കര റോഡ്, വല്ലക്കുന്ന്–നെല്ലായി റോഡ്, കാട്ടൂർ–ചെമ്മണ്ട റോഡ് എന്നിവയും നേട്ടങ്ങളുടെ പട്ടികയിൽ ചിലത്.
ഇരിങ്ങാലക്കുട നഗരസഭയും പടിയൂർ, പൂമംഗലം , കാറളം, കാട്ടൂർ, മുരിയാട്, വേളൂക്കര, ആളൂർ പഞ്ചായത്തുകളും ചേർന്നതാണ് ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലം. കേരള കോൺഗ്രസിലെ തോമസ് ഉണ്ണിയാടനാണ് യുഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ കാൽനൂറ്റാണ്ടായി തുടർച്ചയായി മത്സരിക്കുന്ന ഉണ്ണിയാടനെതിരെ ശക്തമായ വികാരമാണ് യുഡിഎഫിനകത്ത് നിലനിൽക്കുന്നത്. ഇരിങ്ങാലക്കുടയിൽ വ്യാപാരിയായ സന്തോഷ് ചെറാക്കുളമാണ് എൻഡിഎ സ്ഥാനാർഥി.










0 comments