print edition കുതിക്കുന്ന ചെങ്ങന്നൂരിന്റെ സ്വന്തം സജി

സജി ചെറിയാൻ, എബി കുര്യാക്കോസ്, എം വി ഗോപകുമാർ
നെബിൻ കെ ആസാദ്
Published on Apr 05, 2026, 02:38 AM | 1 min read
ആലപ്പുഴ: പ്രളയത്തിൽ മുങ്ങുന്ന നാടിനായി പൊട്ടിക്കരഞ്ഞ് സഹായമഭ്യർഥിച്ച സജി ചെറിയാന്റെ ശബ്‌ദം കേരളം മറന്നിട്ടില്ല. ആർത്തുപെയ്യുന്ന മഴയിൽ, മുണ്ട് മടക്കിക്കുത്തി തോളോട് തോൾചേർന്ന് ചെങ്ങന്നൂർകാർക്കൊപ്പംനിന്ന സജി ചെറിയാൻ അന്ന് രക്ഷാപ്രവർത്തനത്തിനിടെ വെള്ളത്തിൽമുങ്ങിയ കാറിൽനിന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. അത്രമേൽ കരുതലാണ് നാടിനോട് അദ്ദേഹത്തിന്. ജനങ്ങളുമായി ആഴമേറിയ ആത്മബന്ധം. അവരുടെ കഷ്‌ടതകളിൽ നോവുന്ന, മനസലിയുന്ന, സാന്ത്വനമാകുന്ന പച്ചയായ മനുഷ്യൻ. 3000 കിടപ്പുരോഗികളെ പരിചരിക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ എല്ലാമെല്ലാമാണ് സജി ചെറിയാൻ.
ഇത്തവണയും നാടാകെ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനായി രംഗത്തിറങ്ങുന്നതാണ് തെരഞ്ഞെടുപ്പ് ചിത്രം. എംഎൽഎയായിരുന്ന കെ കെ രാമചന്ദ്രൻ നായർ 2018ൽ മരിച്ചതിന് ശേഷം ഉപതെരഞ്ഞെടുപ്പിലൂടെയാണ് സജി ചെറിയാൻ ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. 2021ൽ കോൺഗ്രസിന്റെ എം മുരളിയെ 32,093 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ച് വീണ്ടും എംഎൽഎയായി. ജനങ്ങളുടെ ഓരോ ആവശ്യങ്ങൾക്കും അവരിലൊരാളായി കൂടെനിന്നു. ഫിഷറീസ് മന്ത്രിയായി മാതൃകാപരമായി പ്രവർത്തിച്ചു.
പൂമലച്ചാൽ ടൂറിസം പദ്ധതി, ജില്ലാ ആശുപത്രി, ആയുർവേദ ആശുപത്രി, കുടിവെള്ള പദ്ധതി, താഴംഭാഗം മത്സ്യസംസ്‌കരണ ശാല, ട്രാഫിക്– ഫയർസ്‌റ്റേഷൻ കോംപ്ലക്‌സ്, അന്താരാഷ്‌ട്ര സ്‌റ്റേഡിയം, ശാർങ്‌ഗക്കാവ് പാലം, സിവിൽ സർവീസ് അക്കാദമി തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ 10 വർഷക്കാലം മണ്ഡലം സാക്ഷിയായി. ഇത്തവണ യുഡിഎഫിനായി എബി കുര്യാക്കോസും എൻഡിഎക്കായി എം വി ഗോപകുമാറുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് ദുർബലനായ സ്ഥാനാർഥിയെ നിർത്തി എൻഡിഎയെ സഹായിക്കുകയാണെന്ന ആരോപണം മണ്ഡലത്തിൽ വ്യാപകമാണ്.










0 comments