കഴിഞ്ഞ സർവേയുടെ ഫലമെന്തായിരുന്നു? ഈ ഗിമ്മിക്കൊന്നുമല്ല നാടിന്റെ അനുഭവം: മുഖ്യമന്ത്രി

പിണറായി വിജയൻ
ചേർത്തല: തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ സർവേകളിലൂടെ നടത്തുന്ന ഗിമ്മിക്കുകളല്ല നാടിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം പ്രവചിച്ച മനോരമ ന്യൂസ് സർവെയെക്കുറിച്ചുള്ള ചോദ്യത്തോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇത്തരം സർവേകളിൽ ഏതെങ്കിലും ഘട്ടത്തിൽ എൽഡിഎഫ് ജയിക്കാൻ പോകുന്നു എന്ന് പറഞ്ഞിട്ടുണ്ടയെന്ന് മുഖ്യമന്ത്രി ചോദിച്ചു. 2021ലെ തെരഞ്ഞെടുപ്പിൽ സർവെകളുടെ ഫലം എന്തായിരുന്നു? അന്നത്തെ സർവെകളിൽ എൽഡിഎഫ് പിന്നിലായിരുന്നു. എന്നാൽ എത്ര സീറ്റാണ് യഥാർത്ഥത്തിൽ കിട്ടിയതെന്നും മുഖ്യമന്ത്രി ചോദിച്ചു.
"ദീർഘകാലമായി കേരളത്തിൽ തുടർന്നുവന്ന സമ്പ്രദായത്തെ മാറ്റിയാണ് 2021ൽ എൽഡിഎഫിന് ജനങ്ങൾ തുടർഭരണം ഏൽപ്പിച്ചത്. ജനങ്ങളുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തീരുമാനം. ആ തുടർഭരണം ഏതെങ്കിലും തരത്തിൽ വിനയായിപ്പോയി എന്ന് ജനങ്ങൾക്ക് തോന്നിയിട്ടില്ല, പകരം അഭിമാനത്തോടെയാണ് ഓരോ ഘട്ടവും കടന്നത്. അതിന്റെ തുടർച്ചയാണ് തെരഞ്ഞെടുപ്പിലും സംഭവിക്കുക."- മുഖ്യമന്ത്രി പറഞ്ഞു.
2016-ലും 21-ലും യുഡിഎഫ് ഭരണം വരുമെന്നാണ് മനോരമ സർവെ 'കണ്ടെത്തിയത്'. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നും മൂന്നാം സ്ഥാനത്തേക്ക് വരെ പോകുമെന്നും മനോരമ പറഞ്ഞ മന്ത്രിമാർ ഉൾപ്പെടെയുള്ള പല എൽഡിഎഫ് സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.











0 comments