print edition വികസനം പറയുമ്പോൾ പ്രതിപക്ഷം നിരായുധർ

കാഞ്ഞിരപ്പള്ളി: വികസനത്തെക്കുറിച്ച് പറയുമ്പോൾ പ്രതിപക്ഷം നിസ്സഹാ യാവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷം സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശനപരമായി അവതരിപ്പിക്കാറാണ് പതിവ്. എന്നാൽ അവർക്ക് അതിനാകുന്നില്ല.
തൊട്ടുമുന്പ് നടന്ന നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷത്തിന് അതിനായില്ല. ബജറ്റ് ചർച്ചയിലും മറ്റും പങ്കെടുത്തതുമില്ല. മന്ത്രിമാർക്കെതിരെ എഴുതിക്കൊടുത്ത ഒറ്റ ആക്ഷേപവും ഉന്നയിക്കാനായില്ല. സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് വലിയ ചർച്ചയാക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും അതിനും തയ്യാറായില്ല.
വസ്‌തുത വച്ച് സർക്കാരിനെ എതിർക്കാൻ കഴിയാത്തതിനാലാണ് നുണകളിലും വിവാദങ്ങളിലും അഭയം തേടുന്നത്. പ്രൊഫഷണൽ ഏജൻസികളെ വച്ച് നല്ല രീതിയിൽ നുണകൾ പടച്ചുവിടുകയാണ്. അതൊന്നും വിലപ്പോകില്ല– കാഞ്ഞിരപ്പള്ളിയിലെ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പത്തുവർഷമായി കേരളം ലോകത്തിനുമുന്നിൽ ഉയർത്തിപ്പിടിക്കുന്നത് ജനപക്ഷത്ത് നിന്നുള്ള ഉറച്ച ബദൽ വികസന മാതൃകയാണ്. കേന്ദ്ര സർക്കാരിന്റെ കടുത്ത സാമ്പത്തിക ഉപരോധവും പ്രതിപക്ഷത്തിന്റെ നിഷേധാത്മക നിലപാടും മറികടന്നാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്.
കേന്ദ്രസർക്കാർ വിൽപ്പനയ്‌ക്കുവച്ച കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഇന്ന് സംസ്ഥാനത്തിന്റെ അഭിമാനകരമായ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. കാസർകോട് ബിഎച്ച്ഇഎൽ ഇഎംഎൽ സ്ഥാപനവും കെൽ ഇഎംഎൽ ആയി പുനഃസംഘടിപ്പിച്ച് പ്രവർത്തനക്ഷമമാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്നത് പതിവായ കാലഘട്ടത്തിൽ അവയെ സംരക്ഷിച്ച് ലാഭത്തിലെത്തിച്ചു. പൊതുമേഖലാ വ്യവസായങ്ങളുടെ ലാഭം 55.86 കോടി രൂപയായി. മൊത്തം വിറ്റുവരവ് 5,135.89 കോടി രൂപയിലെത്തി. പൊതുമേഖലയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും എടുത്ത നയപരമായ ഇടപെടലുകളുടെ ഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments