print edition കോൺഗ്രസ് റാലിക്ക് വരുന്നോ ? 511 രൂപയും ഭക്ഷണവും തരാം

വാട്സാപ് ഗ്രൂപ്പില്‍ വന്ന സന്ദേശം (വലത്)
തിരുവനന്തപുരം: "ന്യൂ ജോബ്. കോണ്‍ഗ്രസ് പാര്‍ടി റാലി. വൈകിട്ട് അഞ്ചുമുതല്‍ 10 വരെ. സ്ഥലം: വട്ടിയൂര്‍ക്കാവ്. 511 രൂപയും ഭക്ഷണവും' തലസ്ഥാന നഗരിയിലെ വാട്സാപ് ഗ്രൂപ്പില്‍ ഞായർ പുർച്ചെ വന്നൊരു സന്ദേശമാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് റാലിക്കെത്താന്‍ പ്രവര്‍ത്തകരെ കിട്ടാതെ വന്നതോടെയാണ് ജോലിക്ക് ആളെ ക്ഷണിച്ചുള്ള ഈ സന്ദേശമെത്തിയത്. അണ്‍സ്കില്‍ഡ് മേഖലയില്‍ തൊഴിലാളികളെ നൽകുന്ന ‘ഹയറെന്‍’ എന്ന ആപ്പിന്റെ അനുബന്ധ വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം വന്നത്. ശമ്പളത്തില്‍ തലേദിവസത്തെക്കാള്‍ നേരിയ വര്‍ധനവുണ്ടാകും. വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാണെന്നും വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വ്യക്തമാക്കി.
വൈകിട്ട് അഞ്ചുമുതൽ രാത്രി 10 വരെ റാലിയിൽ പങ്കെടുക്കുന്ന ഒരാൾക്ക് 511 രൂപയും ഭക്ഷണവുമാണ് വാഗ്ദാനം. 20 പേരുടെ ഒഴിവാണ് അറിയിച്ചിരുന്നത്. രാത്രി 12 മണിയോടെ എത്തിയ സന്ദേശം പത്ത് മിനിറ്റിനുള്ളിൽ തന്നെ പിൻവലിച്ചു. ഇതിന്റെ സ്ക്രീൻഷോട്ടുകൾ മറ്റ് ഗ്രൂപ്പുകളില്‍ ലഭിച്ചതോടെയാണ് സംഭവം പുറത്തായത്. എന്നാല്‍, വിവാദമായതോടെ ഇങ്ങനെയൊരു സംഭവമേ ഇല്ലെന്ന പതിവ് വാക്കുകള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തടിയൂരി. മുന്‍ദിവസങ്ങളിലും ഇങ്ങനെയാണ് കോൺഗ്രസ് റാലി സംഘടിപ്പിച്ചതെന്ന് സ്ക്രീന്‍ഷോട്ടില്‍ വ്യക്തമാണ്. തലേദിവസത്തെക്കാള്‍ സാലറിയില്‍ നേരിയ വ്യത്യാസമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.
ജാഥയ്‌ക്ക് ആളെ കൂട്ടാന്‍ പരസ്യം നൽകിയെന്ന വിവരം തെറ്റാണെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷനും ഡിജിപിക്കും പരാതി നൽകി.










0 comments