നേമം മണ്ഡലത്തിലെ വികസനം: 'സംവാദത്തിന് തയ്യാർ'; രാജീവ് ചന്ദ്രശേഖറിനെ വെല്ലുവിളിച്ച് മന്ത്രി വി ശിവൻകുട്ടി

മന്ത്രി വി ശിവൻകുട്ടി, രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം : നേമം മണ്ഡലത്തിലെ വികസനം ചർച്ച ചെയ്യാൻ രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ച് മന്ത്രി വി ശിവൻകുട്ടി. ഈ മാസം 29-ന് രാവിലെ മുതൽ ഉച്ചവരെ താൻ പൂജപ്പുരയിൽ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖറിന് സംവാദത്തിന് വരാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസം വി. ശിവൻകുട്ടി തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കിയിരുന്നു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് വലിയ പ്രാധാന്യം നൽകുന്ന മാനിഫെസ്റ്റോയിൽ കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും നേമം താലൂക്ക് ആശുപത്രിയുടെ വികസനവും പ്രധാന വാഗ്ദാനങ്ങളാണ്.
മന്ത്രി വി ശിവൻകുട്ടി നടപ്പിലാക്കിയ വികസനങ്ങളിൽ ചിലത് ചുവടെ,
◯ ആയിരത്തിലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ
◯ 22 സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് 97 കോടി രൂപ അനുവദിച്ചു
◯ ചാലയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഐടിഐ കെട്ടിടവും പുത്തൻതലമുറ കോഴ്‌സുകളും ആരംഭിക്കാൻ 18 കോടി ചെലവഴിച്ചു
◯ നേമം താലൂക്ക് ആശുപത്രി വികസനത്തിനായി 30 കോടിയും ഐരാണിമുട്ടം ഹോമിയോ കോളേജ് വികസനത്തിന് 14 കോടിയും അനുവദിച്ചു
◯ പൂജപ്പുര പഞ്ചകർമ ആയുർവേദ ആശുപത്രി, ഹോസ്റ്റൽ മന്ദിരം എന്നിവയ്ക്കായി 13 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി
◯ മണ്ഡലത്തിലെ 104 റോഡുകൾക്കായി 290 കോടിയാണ് നീക്കിവച്ചത് ഇതിൽ 20 വർഷമായി മുടങ്ങിക്കിടന്ന തിരുമല - തൃക്കണ്ണാപുരം റോഡ് വികസനം (26 കോടി) ഉൾപ്പെടുന്നു
◯ കല്ലാട്ടുമുക്കിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി 7.87 കോടി മുടക്കി പുതിയ പദ്ധതി
◯ അട്ടക്കുളങ്ങര -തിരുവല്ലം റോഡിന്റെ നവീകരണത്തിനായി നാല് കോടി ചെലവഴിച്ചു
◯ 7 പുതിയ പാലങ്ങൾക്കായി 68.94 കോടി നൽകി മണ്ഡലത്തിൽ 20 കോടി രൂപ ചെലവിൽ പുതിയ രജിസ്‌ട്രേഷൻ കോംപ്ലക്‌സ് യാഥാർഥ്യമാക്കി
◯ 15 കുളങ്ങൾ നവീകരിച്ചു. മുട്ടാർ തോട്, കരമനയാർ, കിള്ളിയാർ എന്നിവയുടെ പാർശ്വഭിത്തി നിർമാണത്തിനും സംരക്ഷണത്തിനുമായി 27 കോടിയിലധികം രൂപ ചെലവിട്ടു











0 comments