print edition അന്തംവിട്ട മനോരമ; ഹാലിളകി എന്തും ചെയ്യും

തിരുവനന്തപുരം: എത്ര ഉന്തിയിട്ടും ഉയരാത്ത യുഡിഎഫ് ഒരുവശത്ത്. സ്വന്തം മടയിൽവന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരിഹാസം മറുവശത്ത്. ഹാലിളകിയ മനോരമ, അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന അവസ്ഥയിലും. അതിൽനിന്നാണ് മുഖ്യമന്ത്രിക്കും എൽഡിഎഫിനും എതിരായ നെറികെട്ട വാർത്ത എഴുത്ത്.
എൽഡിഎഫ് വിരുദ്ധ വാർത്തകളുടെ പ്രളയം സൃഷ്ടിച്ചാണ് ഓരോ ദിവസവും പത്രം പുറത്തിങ്ങുന്നത്. പൊതുയോഗത്തിനിടയിൽ സന്ദർഭത്തിന് യോജിക്കാത്തവിധം പെരുമാറിയ ആളോട് മുഖ്യമന്ത്രി നടത്തിയ പരാമർശം മുഖ്യ തലക്കെട്ടാക്കി പത്രം പുറത്തിറക്കേണ്ടി വരുന്നത് ആ മാനസികാവസ്ഥയിൽനിന്നാണ്. തലക്കെട്ടിന് വാർത്തയുമായി ഒരു ബന്ധവുമില്ല എന്നതൊന്നും അതിന് തടസ്സമായില്ല.
പൊതുയോഗത്തിന്റെ തൊട്ടടുത്ത ദിവസം പുലർച്ചെ, ചോദ്യം ചോദിച്ചയാളെ മനോരമ പ്രതിനിധി തേടിപ്പിടിച്ചു. മുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലും പറഞ്ഞാലോ എന്ന പ്രതീക്ഷയിലായിരുന്നു അത്. എന്നാൽ, താൻ ചെയ്‌തത് തെറ്റാണെന്നും പ്രസംഗം തടസ്സപ്പെടുത്തും വിധം അങ്ങനെ ചോദിക്കാൻ പാടില്ലെന്നുമായിരുന്നു മറുപടി.
അന്നേരം, ലഹരിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിഹാസ്യരായാണ് മനോരമസംഘം അവിടെനിന്ന് മടങ്ങിയത്. അതോടെ വിഷയം അവസാനിപ്പിക്കേണ്ടിയിരുന്നതാണ്. എന്നാൽ, മുഖ്യമന്ത്രിയുടെ പരാമർശത്തിൽ എന്തെങ്കിലും യുഡിഎഫിന് തടയുമോ എന്നാണ് ഘടകകക്ഷിപ്പണി എടുക്കുന്ന മനോരമയുടെ പരിശ്രമം.
ജി സുധാകരന്റെ നടപടിയെ രാഷ്ട്രീയ ചെറ്റത്തരം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ പരാമർശം ചർച്ചയാക്കാനായിരുന്നു കഴിഞ്ഞ ദിവസത്തെ ശ്രമം. ജി സുധാകരനെ ‘ചെറ്റ’ എന്നു വിളിച്ചു എന്ന തരത്തിലായിരുന്നു വാർത്ത. എന്നാൽ, മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ കാര്യം വ്യക്തമാക്കിയതോടെ ആ ശ്രമം പൊളിഞ്ഞു.
പിന്നാലെയാണ് പൊതുയോഗത്തിലെ വാക്കുകളിൽ പിടിച്ചത്. ബുധനാഴ്‌ചത്തെ പത്രത്തിൽവന്ന നേതാക്കളുടെ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലും മനോരമയുടെ ഉള്ളിലിരുപ്പ് വായിച്ചെടുക്കാം. മുഖ്യമന്ത്രിയുടെയും കെ സി വേണുഗോപാലിന്റെയും വി ഡി സതീശന്റെയും പ്രതികരണങ്ങൾക്കൊപ്പം നൽകിയ ചിത്രങ്ങൾ അത് വ്യക്തമാക്കുന്നു.











0 comments