നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
സാധ്യമാക്കുന്നത് ആലപ്പുഴയുടെ സമഗ്ര വികസനം

നെടുമുടിയിൽ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനംചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കുട്ടനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ തോമസ് സ്വീകരിക്കുന്നു
ആലപ്പുഴ
എൽഡിഎഫ് സർക്കാർ പത്തുവർഷം സ്വീകരിച്ച നടപടികൾ ആലപ്പുഴയുടെ സമഗ്ര പുരോഗതിക്ക് സഹായിക്കുന്ന പദ്ധതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തീരസംരക്ഷണ നടപടികൾ സ്വീകരിച്ചു. അടിസ്ഥാന സൗകര്യവികസനം പ്രായോഗികമാക്കി. ദേശീയപാത വികസനം ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനം യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച സമയത്താണ് എൽഡിഎഫ് അധികാരം ഏറ്റെടുക്കുന്നത്. ദേശീയപാതയുടെ രണ്ട് റീച്ചുകൾ ഉദ്‌ഘാടനം ചെയ്‌തു. ആകെയുള്ള 678 കിലോമീറ്ററിൽ 492 കിലോമീറ്റർ പൂർത്തിയായി. കൊല്ലം, ആലപ്പുഴ, തലശേരി മാഹി, വെങ്ങളം രാമനാട്ടുകര ബൈപ്പാസുകൾ പൂർത്തിയാക്കി. ആദ്യ തുരങ്കപാതയുടെ നിർമാണവും പുരോഗമിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ 29,573 കിലോമീറ്റർ റോഡിൽ 18000 കിലോമീറ്റർ ഉയർന്ന നിലവാരത്തിലുള്ളതാക്കി. 20000 കിലോമീറ്റർ റോഡ് റണ്ണിങ് കോൺട്രാക്‌ട് വ്യവസ്ഥയിൽ അറ്റകുറ്റപ്പണി നടത്തി. 221 പാലങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ അഞ്ചു വർഷം മാത്രം 14 റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തിയാക്കി. പെരുന്പളം പാലം നാടിന് സമർപ്പിച്ചു. ദ്വീപിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നിടുന്നു. 1179 കിലോമീറ്റർ മലയോര ഹൈവേയിൽ 473 കിലോമീറ്റർ പൂർത്തിയാക്കി. 605 കിലോമീറ്റർ തീരദേശപാതയ്‌ക്ക് അനുമതി നൽകി. ഇതിൽ മൂന്ന് റീച്ചുകൾ പൂർത്തിയായി. 2025 ൽ 50000 കോടിയുടെ വരുമാനം വിനോദസഞ്ചാര മേഖലയിൽ ലഭ്യമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട് രണ്ടാംഘട്ട പാക്കേജിൽ 2447 കോടി സമഗ്രമായ പുനരുദ്ധാരണത്തിന് കുട്ടനാട് പാക്കേജ് ആവിഷ്‌കരിച്ചു. പാടശേഖരങ്ങളെ സംരക്ഷിക്കാനും പുറംബണ്ട് ബലപ്പെടുത്താനും തോടുകളും കനാലുകളും വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാനും സൗകര്യം വർധിപ്പിച്ചു. 192 പാടശേഖരങ്ങളിൽ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. 85 പാടശേഖരങ്ങളിലൂടെ 11437 ഹെക്‌ടറിൽ കൂടുതൽ കൃഷിഭൂമി സംരക്ഷിക്കാനായി. രണ്ടാംഘട്ട പാക്കേജിൽ 2447 കോടി രൂപയുടെ സമഗ്ര പദ്ധതി തയ്യാറാക്കി. 2019 മുതൽ 2025 വരെ 298 കോടി രൂപയോളം ചെലവാക്കി 318 പ്രവൃത്തികളിൽ 185 എണ്ണം പൂർത്തിയാക്കി. 280 കിലോമീറ്റർ തോടുനവീകരിച്ചു. തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്‌പിൽവേ എന്നിവ നവീകരിച്ചു. വെള്ളക്കെട്ട് ഗണ്യമായി കുറയ്‌ക്കാനായി. 746 പാടശേഖരങ്ങളിൽ സംരക്ഷണത്തിന് 1398 കോടി രൂപയാണ് ചെലവാക്കുന്നത്. എ സി റോഡ് നവീകരണം എ സി റോഡ് 852 കോടി രൂപ ചെലവിൽ അന്താരാഷ്‌ട്ര നിലവാരത്തിൽ നവീകരിച്ചു. മൂന്ന് കോസ്‌വേകൾ, അഞ്ച് മേൽപ്പാലങ്ങൾ, നാല് വലിയ പാലങ്ങൾ, 15 ചെറിയ പാലങ്ങൾ, 73 കലുങ്കുകൾ എന്നിവ നിർമിച്ചു. ഇതിലൂടെ വെള്ളപ്പൊക്കത്തിലും ഗതാഗതം തടസപ്പെടാത്ത സ്ഥിതിയുണ്ടായി. പടഹാരം പാലം കുട്ടനാടിന്റെ ഗതാഗതശൃംഖലയ്‌ക്ക് കരുത്തേകി. 615 കോടിയുടെ കുടിവെള്ള പദ്ധതിയും 132 കോടിയുടെ വീയപുരം മുളക്കാത്തുരുത്തി റോഡ് നിർമാണത്തിനും തുടക്കം കുറിക്കാനായി– മുഖ്യമന്ത്രി പറഞ്ഞു.










0 comments