print edition പേരാവൂരിൽ തിരിച്ചടിക്കും; ‘സുധാകരനെ ചതിച്ചത് സണ്ണി’

കണ്ണൂർ: കെ സുധാകരനെ രാഷ്‌ട്രീയമായി ഇല്ലാതാക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലോടെ കോൺഗ്രസിൽ വീണ്ടും കലാപം. സണ്ണി ജോസഫിനെതിരെ തുറന്നടിച്ച് സുധാകരന്റെ വിശ്വസ്തനും മൈനോറിറ്റി കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായ കെ ആർ അബ്ദുൽഖാദർ രംഗത്തെത്തി. സുധാകരനെതിരെ സണ്ണി പിന്നിൽനിന്ന് കളിച്ചെന്നും ചതിച്ചവർക്കെതിരെ പ്രതികാരംചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചർച്ചയ്ക്കുവേണ്ടി ഡൽഹിയിൽ കൊണ്ടുപോയി സുധാകരനെ നാണംകെടുത്തി. ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് സുധാകരൻ അറിയിച്ചതാണ്. നിർബന്ധിച്ച് മത്സരിപ്പിച്ചത് സണ്ണി ജോസഫാണ്. നിയമസഭയിലേക്ക് മത്സരിപ്പിക്കാതിരിക്കാനുള്ള പദ്ധതിയായിരുന്നു അത്.
സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കെപിസിസി എഐസിസിക്ക് അയച്ചതായി പുറത്തുവന്ന കത്ത് ഒറിജിനലാണ്. കെ സുധാകരനെ ഒതുക്കാനും നശിപ്പിക്കാനുമാണ് സണ്ണി ജോസഫ് കത്ത് നൽകിയത്. കത്ത് വ്യാജമാണെങ്കിൽ തെളിയിക്കണം.സണ്ണി ജോസഫ് ഏത് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയതെന്നും അബ്ദുൽഖാദർ ചോദിച്ചു.
സുധാകരനെ ഒതുക്കിയുള്ള രാഷ്ട്രീയം കണ്ണൂരിൽ അനുവദിക്കില്ല. പേരാവൂരിൽ സണ്ണി ജോസഫിനെതിരെ തിരിച്ചടിക്കും. വി പി അബ്ദുൽറഷീദിനെ ധർമടത്തേക്ക് മാറ്റിയത് ഗൂഢാലോചനയാണെന്നും അബ്ദുൽഖാദർ പറഞ്ഞു. അബ്ദുൽഖാദറിന് നിലവിൽ കോൺഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂർ ഡിസിസി പ്രതികരിച്ചു.










0 comments