print edition ജനവിശ്വാസം കാത്ത് വികസനം പറഞ്ഞ്; ഹൃദയപൂർവം എൽഡിഎഫ്

വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം വട്ടിയൂർക്കാവ് ട്രിഡ മൈതാനത്ത് സംഘടിപ്പിച്ച വനിതാ സാംസ്‌കാരിക കൂട്ടായ്മ ഉദ്‌ഘാടനം ചെയ്യാനെത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്ളെ പ്രവർത്തകർക്കൊപ്പം സെൽഫിയെടുക്കുന്നു (ഫോട്ടോ: ജി പ്രമോദ്)
മിൽജിത് രവീന്ദ്രൻ
Published on Apr 06, 2026, 04:11 AM | 1 min read
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് 36 മണിക്കൂർ മാത്രം ശേഷിക്കെ നാടാകെ എൽഡിഎഫ് മുന്നേറ്റം പ്രകടം. ചൊവ്വാഴ്‌ച കൊട്ടിക്കലാശം. ബുധനാഴ്‌ച നിശ്ശബ്‌ദ പ്രചാരണം കഴിഞ്ഞാൽ വ്യാഴാഴ്‌ച വിധിയെഴുത്ത്. പ്രതിപക്ഷം ഉയർത്തിയ വിവാദങ്ങൾ അവർക്കുതന്നെ തിരിച്ചടിയായപ്പോൾ അവസാനനാളുകളിലും വികസനം മുഖ്യചർച്ചയാക്കി നിലനിർത്താൻ എൽഡിഎഫിനായി. പത്തുവർഷം പ്രതിപക്ഷത്തിരുന്ന പാർടിയുടെ അഴിമതിയും ഫണ്ട് തട്ടിപ്പും പ്രധാന ചർച്ചയാകുന്ന അസാധാരണ സാഹചര്യത്തിനാണ് കേരളം സാക്ഷിയാകുന്നത്. മുണ്ടക്കൈ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ പിരിച്ച കോടികൾ മുക്കിയ വിവരം പുറത്തുവന്നത് അവസാന ലാപ്പിൽ കോൺഗ്രസിനെയും യുഡിഎഫിനെയും പിടിച്ചുലയ്‌ക്കുകയാണ്. ഇതുകൂടാതെയാണ് കേരളത്തിലെ കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ഉൾപ്പെട്ട ഹരിയാന നിയമസഭാ സീറ്റ്‌കോഴ വിവാദവും.
വികസന, ക്ഷേമപ്രവർത്തനങ്ങൾ അവതരിപ്പിച്ചാണ് ഭരണത്തുടർച്ചയ്‌ക്ക് എൽഡിഎഫ് വോട്ടുചോദിക്കുന്നത്. പത്തുവർഷം ഭരിച്ച സർക്കാരിനെതിരെ ഭരണവിരുദ്ധവികാരമില്ലെന്ന് യുഡിഎഫ് അനുകൂല മാധ്യമങ്ങൾക്കുപോലും സമ്മതിക്കേണ്ടിവന്നു. വാഗ്‌ദാനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക മാത്രമല്ല, അത് നടപ്പാക്കാനും എൽഡിഎഫിനായി. ഇപ്പോൾ 950 നിർദേശങ്ങൾ മുന്നോട്ടുവയ്‌ക്കുമ്പോൾ, അതും നടപ്പാക്കപ്പെടുമെന്ന ജനങ്ങളുടെ ബോധ്യമാണ് പ്രകടനപത്രികയ്‌ക്ക് ലഭിച്ച സ്വീകാര്യതയ്‌ക്ക് കാരണം.
മുൻ യുഡിഎഫ് ഭരണകാലം തുടക്കംമുതൽ ചർച്ചയായത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. 2011–16ലെ ഇരുണ്ടകാലത്തേക്ക് തിരിച്ചുപോകണോ എന്ന ചോദ്യം കേരളമാകെ നിറഞ്ഞു. ഇതിൽനിന്ന് ശ്രദ്ധതിരിക്കാൻ എൽഡിഎഫ്–ബിജെപി ഡീൽ എന്ന അസംബന്ധം യുഡിഎഫ് ഉയർത്തിയപ്പോൾ, തദ്ദേശതെരഞ്ഞെടുപ്പുവരെ നീണ്ട കോൺഗ്രസ്–ബിജെപി ബാന്ധവം എൽഡിഎഫ് തുറന്നുകാട്ടി. ശബരിമല സ്വർണക്കൊള്ള ചർച്ചയാക്കാൻ ശ്രമിച്ചെങ്കിലും തിരിച്ചടിക്കുമെന്ന ഭയത്തിൽ കോൺഗ്രസ് പിന്മാറി. സ്വർണം കട്ടയാളും വാങ്ങിയ ആളും സോണിയാഗാന്ധിക്കും കേരളത്തിലെ കോൺഗ്രസ് എംപിമാർക്കുമൊപ്പമുള്ള ചിത്രം ജനങ്ങൾക്കുമുന്നിലുണ്ട്. വൻതോതിൽ പണമൊഴുക്കിയും വർഗീയത വിളമ്പിയുമാണ് എൻഡിഎ പ്രചാരണം. വിരലിലെണ്ണാവുന്ന സീറ്റുകളിൽ ശ്രദ്ധകേന്ദ്രീകരിച്ച് മറ്റിടങ്ങളിൽ കോൺഗ്രസുമായുള്ള വോട്ടുകച്ചവടമാണ് ബിജെപി ലക്ഷ്യം.









0 comments