കഴക്കൂട്ടത്തിന്റെ ഉറപ്പ്
കരുത്തോടെ കടകംപള്ളി സ്റ്റൈൽ

കഴക്കൂട്ടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ ഉള്ളൂർ ഇളങ്കാവിൽ ഭഗവതി ക്ഷേത്രത്തിൽ വിശ്വാസികൾക്കൊപ്പം
സ്വന്തം ലേഖകന്‍
Published on Apr 02, 2026, 12:01 AM | 1 min read
കഴക്കൂട്ടം
ധീരരക്തസാക്ഷിയുടെ സ്മരണയില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുള്ള തുടക്കം... വഞ്ചിയൂരിലെ വിഷ്ണു അനുസ്മരണയോഗത്തില്‍ പങ്കെടുത്താണ് കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍ ബുധനാഴ്ച പര്യടനം ആരംഭിച്ചത്. പൊതുപരിപാടികളില്‍ തന്റെ സാന്നിധ്യം അറിയിച്ചും വീട്ടിലെത്തി ഓരോ വോട്ടര്‍മാരെയും കണ്ടും വോട്ട് ഉറപ്പിക്കുന്ന പതിവ് കടകംപള്ളി സ്റ്റൈല്‍. തുടര്‍ന്ന് ഉള്ളൂർ ഇളങ്കാവിൽ ഭഗവതി ക്ഷേത്രം, കല്ലർത്തല ബാലഭദ്രാദേവി ക്ഷേത്രം, കിഴക്കുംകര ചെമ്പകത്തിൻമൂട് യോഗീശ്വര ദേവീക്ഷേത്രം, ശാസ്താംകോണം തുരുത്തിപ്പിള്ളി ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലെ പൊങ്കാലച്ചടങ്ങുകളിൽ പങ്കാളിയായി. പകല്‍ രണ്ടിന് ഉദയഗിരിയില്‍ വാഹനപര്യടനം തുടങ്ങിയതോടെ സ്ഥാനാര്‍ഥിയും അണികളും ആവേശത്തിലായി. രണ്ടാമത്തെ സ്വീകരണകേന്ദ്രമായ ചെമ്പഴന്തിയില്‍ എത്തിയപ്പോള്‍ കാത്തുനിന്നവരുടെ എണ്ണവും കൂടി. 41 സ്വീകരണകേന്ദ്രങ്ങളിലും ചുവന്ന ഷാളും റിബണും അണിയിച്ചാണ് കടകംപള്ളിയെ സ്വീകരിച്ചത്. സ്വീകരിക്കാനെത്തിയ കുരുന്നുകളെ സ്ഥാനാര്‍ഥി തിരികെയും മാല അണിയിച്ചു. "ഞങ്ങളുടെ എംഎല്‍എ 110 ശതമാനം വിജയിക്കും, അത്രയും വികസനമാണ് ഇവിടെയുണ്ടായത്. ഇനിയും ഇതുതന്നെയാണ് ഞങ്ങളുടെ എംഎല്‍എ' എന്ന ഉറപ്പാണ് ശ്രീകാര്യം തന്നത്. ഗായകൻ പന്തളം ബാലൻ ഉദ്ഘാടന ചെയ്ത പര്യടനം രാത്രി ഒമ്പതരയോടെ ചെക്കാലമുക്കിലാണ് സമാപിച്ചത്. വൈകിട്ട് എൽഡിഎഫ് പൗഡിക്കോണം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യ എക്സിക്യൂട്ടീവ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.










0 comments