മാറ്റം കാലത്തിനൊപ്പം

ചാല ഗേൾസ് ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തനം തുടങ്ങിയ ഐടിഐ
എം പി ലിജു
Published on Apr 03, 2026, 12:01 AM | 1 min read
തിരുവനന്തപുരം
‘നമ്മുടെ നാട്ടിൽ ആധുനിക കോഴ്‌സുകൾ പഠിപ്പിക്കുന്ന ഒരു സർക്കാർ ഐടിഐ ഉയർന്നു വരുന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. മുന്നിലുള്ളത് റോബോട്ടിക്‌സിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും കാലമാണ്. ഇതു മുന്നിൽ കണ്ട് ചാലയിൽ പുതിയ ഐടിഐ അനുവദിച്ച സർക്കാരിന്റെയും വി ശിവൻകുട്ടിയുടെയും ഇടപെടൽ പുതുതലമുറയെ ചേർത്തുപിടിക്കലാണ്’ – ചാല സ്വദേശിയായ വിദ്യാർഥിനി എസ് രാഗശ്രീയുടെ വാക്കുകളിൽ എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണം വ്യക്‌തം. വിഴിഞ്ഞം തുറമുഖം സൃഷ്‌ടിച്ച തൊഴിൽസാധ്യതകളടക്കം മുന്നിൽ കണ്ട് ചാലയിൽ ആരംഭിച്ച ആധുനിക കോഴ്സുകളോടുകൂടിയ ഐടിഐ കേരളത്തിലെ തൊഴിൽ നൈപുണ്യ മേഖലയുടെ മുന്നേറ്റത്തിന് കരുത്താകും. 2024ലാണ് കിള്ളിപ്പാലത്ത് പുതിയ ഗവ. ഐടിഐ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ ചാല ജിഎച്ച്എസിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറികളിൽ അറ്റകുറ്റപ്പണികൾ നടത്തിയാണ് ക്ലാസുകൾ നടത്തുന്നത്. ഐടിഐക്കായി 14.95 കോടി ചെലവുവരുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച രണ്ട് ഏക്കർ സ്ഥലത്ത് ഏഴുനില കെട്ടിടമാണ് ഉയരുന്നത്. പഠന ഉപകരണങ്ങൾ വാങ്ങുന്നതിനായി 2.6 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ നവംബറിൽ വി ശിവൻകുട്ടി കല്ലിട്ടു. അഡിറ്റീവ് മാനുഫാക്ടറിങ് (ത്രീ ഡി പ്രിന്റിങ്), ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ് ടെക്നീഷ്യൻ, വിഴിഞ്ഞം തുറമുഖത്തിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ മറൈൻ ഫിറ്റർ, മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷൽ ഇഫക്ട്, വെൽഡർ തുടങ്ങിയവയാണ് കോഴ്‌സുകൾ. നിലവിൽ 188 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.










0 comments