മുഖ്യപ്രതിപക്ഷ പാർടി എന്തുകൊണ്ട് ഛത്തീസ്ഗഡിൽ പ്രതിഷേധിക്കുന്നില്ല; കോൺഗ്രസിനോട് മുഹമ്മദ് റിയാസ്

അറസ്റ്റിലായ കന്യാസ്ത്രീകൾ, പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിൽ ഛത്തീസ്‌ഗഡിലെ കോൺഗ്രസ് നേതൃത്വം പ്രതിഷേധിക്കാത്തത് എന്തുകൊണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരു വർഷം മുൻപുവരെ അവിടെ സംസ്ഥാന ഭരണത്തിൽ ഉണ്ടായിരുന്നതും നിലവിലെ മുഖ്യപ്രതിപക്ഷ പാർടിയുമായ കോൺഗ്രസ് ചെറു പ്രതിഷേധം പോലും സംഘടിപ്പിച്ചില്ല. കേരളത്തിലെ കോൺഗ്രസിന് ഒരു നിലപാട്, ഛത്തീസ്‌ഗഡിലെ കോൺഗ്രസിന് വേറൊരു നിലപാട് എന്നത് അങ്ങേയറ്റം പരിഹാസ്യകരമാണ്. കന്യാസ്ത്രീകളുടെ അറസ്റ്റിനു കാരണമായ നിയമത്തിന്റെ സൃഷ്ടാവ് കോൺഗ്രസ് സർക്കാരാണെന്നും മന്ത്രി പറഞ്ഞു.
ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമത്തിലെ (1968) നാലാം വകുപ്പു പ്രകാരമാണ് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഈ നിയമം കൊണ്ടുവന്നത് ഛത്തീസ്ഗഢ് മധ്യപ്രദേശിന്റെ ഭാഗമായ കാലത്ത് കോൺഗ്രസ് സർക്കാരാണ്. രാജ്യത്താദ്യമായി ഇത്തരമൊരു നിയമം കൊണ്ടുവന്നത് 1967 ൽ ഒറീസ്സയിലെ കോൺഗ്രസ് സർക്കാരാണ്. തൊട്ടടുത്ത വർഷം മധ്യപ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രിയായ ഗോവിന്ദ് നാരായൺ സിംഗ് ഇതേ നിയമം നിയമസഭയിൽ പാസാക്കി. ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ഈ നിയമം റദ്ദാക്കാൻ പിന്നീടും വർഷങ്ങളോളം ഭരണത്തിലിരുന്ന കോൺഗ്രസ് തയ്യാറായില്ല. ഭരണഘടനാവിരുദ്ധവും മതന്യൂനപക്ഷങ്ങളിൽപ്പെട്ടവരെ അടിച്ചമർത്താനുപയോഗിച്ചു വരുന്നതുമായ ഈ നിയമം റദ്ദുചെയ്യണമെന്ന് എക്കാലവും ആവശ്യപ്പെടുന്നത് സിപിഐ എം ആണെന്നും റിയാസ് ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ഛത്തീസ്‌ഗഡിലെ കോൺഗ്രസിനെ നേർവഴിക്ക് നയിക്കാൻ ഹൈക്കമാൻഡിനോട് KPCC ആവശ്യപ്പെടുമോ?
ഛത്തീസ്‌ഗഡിൽ ബജ്രംഗ് ദളിന്റെ വ്യാജ പരാതിയിന്മേൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ചാർത്തി കന്യാസ്‌ത്രീകളെ അന്യായമായി അറസ്റ്റു ചെയ്തതിൽ രാജ്യമാകെ BJP സർക്കാരിനെതിരെ പ്രതിഷേധമുയരുകയാണ്.
ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവരുന്നതിനൊപ്പം കന്യാസ്ത്രീകളുടെ മോചനത്തിന് വേണ്ടി മതനിരപേക്ഷ മനസ്സുകളാകെ കൈകോർക്കുകയും വേണം.
എന്നാൽ സംഭവം നടന്ന ഛത്തീസ്‌ഗഡിലെ കോൺഗ്രസ്സ് ഇതുവരെയും ഒരക്ഷരം പ്രതികരിച്ചിട്ടില്ല. ഒരു വർഷം മുൻപുവരെ അവിടെ സംസ്ഥാന ഭരണത്തിൽ ഉണ്ടായിരുന്നതും നിലവിലെ മുഖ്യപ്രതിപക്ഷ പാർടിയുമായ കോൺഗ്രസ്സിന് ചെറു പ്രതിഷേധം പോലും സംഘടിപ്പിക്കാൻ തോന്നാത്തതെന്തുകൊണ്ടാണ്?
കേരളത്തിൽ നിന്നുള്ള കോൺഗ്രസ്സ് ഈ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധമറിയിക്കുന്നതു കണ്ടു. നല്ലതു തന്നെ.
പക്ഷെ, കോൺഗ്രസ്സ് ഒരു ദേശീയ പാർടിയാണ്. ആയതിനാൽ ദേശീയ തലത്തിൽ അവർക്കൊരു നിലപാട് വേണം. കേരളത്തിലെ കോൺഗ്രസിന് ഒരു നിലപാട്, ഛത്തീസ്‌ഗഡിലെ കോൺഗ്രസിന് വേറൊരു നിലപാട് എന്നത് അങ്ങേയറ്റം പരിഹാസ്യകരമാണ്.
കന്യാസ്ത്രീകളുടെ അറസ്റ്റിനു നിദാനമായ നിയമത്തിന്റെ സൃഷ്ടാവ് കോൺഗ്രസ് സർക്കാരാണ് എന്നത് ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.
ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമം (1968) ലെ നാലാം വകുപ്പു പ്രകാരമാണ് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഈ നിയമം കൊണ്ടുവന്നത് ഛത്തീസ്ഗഢ് മധ്യപ്രദേശിന്റെ ഭാഗമായ കാലത്ത് കോൺഗ്രസ്സ് സർക്കാരാണ്.
രാജ്യത്താദ്യമായി ഇത്തരമൊരു നിയമം കൊണ്ടുവന്നത് 1967 ൽ ഒറീസ്സയിലെ കോൺഗ്രസ്സ് സർക്കാരാണ്. തൊട്ടടുത്ത വർഷം മധ്യപ്രദേശിലെ കോൺഗ്രസ്സ് മുഖ്യമന്ത്രിയായ ഗോവിന്ദ് നാരായൺ സിംഗ് ഇതേ നിയമം നിയമസഭയിൽ പാസ്സാക്കുകയായിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ഈ നിയമം റദ്ദാക്കാൻ പിന്നീടും വർഷങ്ങളോളം ഭരണത്തിലിരുന്ന കോൺഗ്രസ്സ് തയ്യാറായില്ല.
മധ്യപ്രദേശിന്റെ തെക്കുകിഴക്കൻ ജില്ലകളെ വിഭജിച്ചുകൊണ്ടാണ് 2000 ൽ ഛത്തീസ്ഗഡ് രൂപീകരിക്കപ്പെട്ടത്. ഛത്തീസ്ഗഡിൽ അധികാരത്തിൽ വന്ന അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാർ മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഛത്തീസ്ഗഡിലും അതേപടി നിലനിര്‍ത്തുകയാണ് ചെയ്തത്. അതിന് ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമം, 1968 എന്നു പേരുമിട്ടു. ആ നിയമം നടപ്പിലാക്കുന്നതിനുള്ള അനുബന്ധ ചട്ടങ്ങൾ ഉൾപ്പെടെ അതേപടി നിലനിര്‍ത്തുകയുണ്ടായി. പുതിയ സംസ്ഥാന രൂപീകരണ ശേഷം ഇതുവരെ രണ്ടു കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുണ്ടായി. എന്നാൽ മേൽപ്പറഞ്ഞ നിയമം റദ്ദാക്കാൻ കോൺഗ്രസ്സ് സർക്കാരുകൾ തയ്യാറായതേയില്ല.
ഭരണഘടനാവിരുദ്ധവും മതന്യൂനപക്ഷങ്ങളിൽപ്പെട്ടവരെ അടിച്ചമർത്താനുപയോഗിച്ചു വരുന്നതുമായ ഈ നിയമം റദ്ദുചെയ്യണമെന്ന് എക്കാലവും ആവശ്യപ്പെടുന്ന പാർടിയാണ് സിപിഐഎം. ഏറ്റവുമൊടുവിൽ 2024 ലോകസഭാ തെരഞ്ഞെടുപ്പിനായി സിപിഐഎം പുറത്തിറക്കിയ മാനിഫെസ്റ്റോയിലെ 24 ആം പേജിൽ “Repealing anti-conversion laws in states that target minorities” എന്നത് നയമാക്കി സ്വീകരിക്കും എന്നുതന്നെ പറഞ്ഞിട്ടുണ്ട്.
ഇത്തരം നിലപാട് സ്വീകരിക്കാൻ കോൺഗ്രസ്സ് പാർടിക്കു കഴിയുമോ ? കേരളത്തിലെ കോൺഗ്രസ് ഇപ്പോൾ നടത്തുന്ന സമരത്തോടൊപ്പം ഇത്തരം വസ്തുതകൾ കൂടി പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.










0 comments