Deshabhimani

എമ്പുരാൻ സിനിമയ്ക്ക് നേരെ ബിജെപി ഉയർത്തിയ ഭീഷണി സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളി: തോമസ്‌ ഐസക്‌

Dr T M Thomas Isaac
വെബ് ഡെസ്ക്

Published on Apr 06, 2025, 10:33 AM | 2 min read

സിനിമയെ കലാസൃഷ്ടിയായി കാണാനല്ല, മാധ്യമചക്രവർത്തികൂടിയായ ബിജെപി പ്രസിഡന്റിന്റെ ശ്രമം. എമ്പുരാൻ സിനിമയെടുത്തവരെ പാഠം പഠിപ്പിച്ചുകൊണ്ട് കേരള ബിജെപിയിലെ തന്റെ സ്ഥാനാരോഹണം ഒരു സംഭവമാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു. ആധുനിക ജനാധിപത്യ മൂല്യങ്ങൾ തൊട്ടുതെറിച്ചിട്ടില്ലാത്ത, തനി സംഘിയായി വേഷം മാറാനാണ് രാജീവ് ചന്ദ്രശേഖർ ആഗ്രഹിക്കുന്നതെങ്കിൽ ആർക്ക്, എന്തു ചെയ്യാൻ കഴിയും. പ്രസിഡന്റിന് പറ്റിയ കിങ്കരൻ തന്നെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും. ഇവരൊക്കെ ഏത് സ്വപ്ന ലോകത്താണോ അഭിരമിക്കുന്നത്!- ഡോ. ടി എം തോമസ്‌ ഐസക്‌ എഴുതുന്നു.


ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം


ജൂനിയർ മാൻഡ്രേക്കിന്റെ പ്രതിമ പണി തുടങ്ങി എന്നു പറഞ്ഞതുപോലെ, രാജീവ് ചന്ദ്രശേഖർ പണി തുടങ്ങിയിരിക്കുകയാണ്. എമ്പുരാൻ സിനിമയുടെ നിർമ്മാതാവ് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയിഡ്, തൊട്ടുപിന്നാലെ, എമ്പുരാൻ സംവിധായകൻ പൃഥ്വിരാജിന് നോട്ടീസ്... ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി അവരോധിതനായ രാജീവ് ചന്ദ്രശേഖറിന് കേന്ദ്രത്തിലുള്ള സ്വാധീനത്തിന്റെയും പിടിപാടിന്റെയും തെളിവാണത്രേ ഈ സ്പോട്ട് ആക്ഷൻ. കേരളത്തിലാകെ ഭീതി വിതയ്ക്കുന്ന ഒരു കൊടുമൺ പോറ്റിയായി രാജീവ് ചന്ദ്രശേഖർ സ്വയം സങ്കൽപ്പിക്കുന്നുവെന്ന് തോന്നുന്നു.


സിനിമയെ കലാസൃഷ്ടിയായി കാണാനല്ല, മാധ്യമചക്രവർത്തികൂടിയായ ബിജെപി പ്രസിഡന്റിന്റെ ശ്രമം. എമ്പുരാൻ സിനിമയെടുത്തവരെ പാഠം പഠിപ്പിച്ചുകൊണ്ട് കേരള ബിജെപിയിലെ തന്റെ സ്ഥാനാരോഹണം ഒരു സംഭവമാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു. ആധുനിക ജനാധിപത്യ മൂല്യങ്ങൾ തൊട്ടുതെറിച്ചിട്ടില്ലാത്ത, തനി സംഘിയായി വേഷം മാറാനാണ് രാജീവ് ചന്ദ്രശേഖർ ആഗ്രഹിക്കുന്നതെങ്കിൽ ആർക്ക്, എന്തു ചെയ്യാൻ കഴിയും. പ്രസിഡന്റിന് പറ്റിയ കിങ്കരൻ തന്നെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും. ഇവരൊക്കെ ഏത് സ്വപ്ന ലോകത്താണോ അഭിരമിക്കുന്നത്!


കേരളത്തിലെ നല്ലൊരു പങ്ക് പരമ്പരാഗത ബിജെപി നേതാക്കന്മാരെപോലുള്ളൊരു പ്രസിഡന്റല്ല രാജീവ് ചന്ദ്രശേഖർ. പണമുണ്ട്. ബിസിനസ് രാജാവാണ്. കേന്ദ്ര നേതാക്കളിലും അന്വേഷണ ഏജൻസികളിലും അളവറ്റ സ്വാധീനമുണ്ട്. സ്വന്തമായി മാധ്യമസ്ഥാപനങ്ങളുണ്ട്. മുൻ പ്രസിഡന്റ് കെ സുരേന്ദ്രനെ കവച്ചുവെയ്ക്കുന്ന ഗുണവിശേഷങ്ങൾ തന്നെയാണിവ.


പക്ഷേ, മലയാളം അറിവ് കഷ്ട്ടിയാണ്. ഈ മണ്ണിൽ നടന്നു വളർന്നതിന്റെ ഒരു ലക്ഷണവുമില്ല. സ്വന്തം നാടിനെ അറിയുക എന്നത് ചെറിയ കാര്യമല്ല. കേരളീയരെന്ന നിലയിൽ മുൻഗാമികളുടെ കുതന്ത്രങ്ങൾക്കും കുന്നായ്മകൾക്കും പരിധിയുണ്ടായിരുന്നു. പക്ഷേ, മലയാളം നേരെ ചൊവ്വെ അറിയാത്ത രാജീവ് ചന്ദ്രശേഖറിന് ആ പരിമിതിയില്ല. തന്റെ മാധ്യമ സാമ്രാജ്യം ഉപയോഗപ്പെടുത്തി എന്ത് വ്യാജ വാർത്തയും പ്രചരിപ്പിച്ചു നേടാം എന്നാണ് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ.


വടക്കേ ഇന്ത്യയിലെയും കർണാടകത്തിലെയും പോലെ എന്തും ഈ കേരളത്തിലുമാവാം എന്ന ഇദ്ദേഹത്തിന്റെ ഹുങ്കിന് മറുപടി കൊടുത്തേ തീരൂ. എമ്പുരാൻ സിനിമയ്ക്ക് നേരെ ബിജെപി ഉയർത്തിയ ഭീഷണിയും ആ സിനിമയുടെ പ്രവർത്തകർക്ക് നേരെ കേന്ദ്ര അന്വേഷണ ഏജൻസികളെ കൊണ്ടുള്ള കടന്നാക്രമണവും സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെ പ്രതിരോധിച്ചേ തീരൂ.



deshabhimani section

Related News

View More
0 comments
Sort by

Home