'അധികാര കസേരയ്ക്കുചുറ്റും വട്ടമിട്ട് പറക്കാനല്ലാതെ മുസ്ലിം ന്യൂനപക്ഷത്തിന് വേണ്ടി പ്രവർത്തിക്കാൻ ലീഗിന് ആവില്ല': എം ശിവപ്രസാദ്

തിരുവനന്തപുരം: മുസ്ലിം ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ഹിജാബ് ധരിച്ച കുട്ടിയെ സ്കൂളിൽ കയറ്റാത്ത വിഷയത്തിൽ എൽഡിഎഫിനെ വിമർശിക്കാൻ കാണിക്കുന്ന ആർജ്ജവത്തിന്റെ പത്തിലൊന്ന് ആ പെൺകുട്ടിക്ക് വേണ്ടി സംസാരിക്കാൻ കാണിക്കണമായിരുന്നു എന്ന് ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.
കുഞ്ഞാലിക്കുട്ടി സാഹിബ് പ്രതിപക്ഷ നേതാവാകാനുള്ള തത്രപ്പാടിലാണ് പ്രതികരിച്ചതെന്നും ശിവപ്രസാദ് വിമർശിച്ചു. ആർഎസ്എസിന്റെ വർഗ്ഗീയ രാഷ്ട്രീയത്തെ നേർക്കുന്നേർ നിന്ന് പ്രതിരോധിക്കാൻ ലീഗിൻ്റെ രാഷ്ട്രീയത്തിന് ആവില്ല എന്ന് തെളിയിക്കപ്പെടുകയാണെന്നും കുറിപ്പിലുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
"ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിനു കൗതുകം"
കുഞ്ഞാലിക്കുട്ടി സാഹിബ് പ്രതിപക്ഷ നേതാവാകാനുള്ള തത്രപ്പാടിൽ ഇന്ന് പറഞ്ഞത് ഗംഭീരമായിട്ടുണ്ട്!
LDF ഗവൺമെൻ്റിനെതിരെ സംസാരിക്കാൻ കാണിക്കുന്ന ആർജ്ജവത്തിൻ്റെ പത്തിലൊന്ന് ആ പെൺകുട്ടിയ്ക്ക് വേണ്ടി നിലപാട് സ്വീകരിക്കാൻ കാണിച്ചിട്ടാണ് ഇത് പറഞ്ഞതെങ്കിൽ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടില്ലായിരുന്നു. ഇതാണ് യഥാർത്ഥത്തിൽ മുസ്ലിം ലീഗിൻ്റെ കേരളത്തിലെ പരിമിതി.
കേരളം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. RSS ൻ്റെ വർഗ്ഗീയ രാഷ്ട്രീയത്തെ നേർക്കുന്നേർ നിന്ന് പ്രതിരോധിക്കാൻ ലീഗിൻ്റെ രാഷ്ട്രീയത്തിന് ആവില്ല എന്ന് തെളിയിക്കപ്പെടുകയാണ്. അധികാര കസേരക്ക് ചുറ്റും വട്ടമിട്ട് പറക്കാൻ അല്ലാതെ മുസ്ലിം ന്യൂനപക്ഷ സമൂഹത്തിന് വേണ്ടി രാഷ്ട്രീയ പ്രതിരോധം തീർക്കാൻ ലീഗിന് സാധിക്കില്ല. ഈ പരിമിതി മറച്ചു വെയ്ക്കാനാണ് ഇപ്പോൾ LDF നെതിരെ ആരോപണവുമായി ഇറങ്ങിയിരിക്കുന്നത്.
ഇനി മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടി സാഹിബും മറുപടി പറയേണ്ട ഒരു വിഷയമുണ്ട്. ലീഗ് കൂടിയുള്ള UDF മുന്നണിയുടെ എറണാകുളം MP ശ്രീ ഹൈബി ഈഡൻ ഈ വിഷയത്തിൽ ഹിജാബില്ലാതെ കുട്ടി എത്താം എന്ന ഒത്തുതീർപ്പ് കോൺഗ്രസ് തീരുമാനമാണോ അതോ നിങ്ങളും കൂടി ചേർന്നെടുത്ത തീരുമാനമോ? ഈ ചോദ്യത്തിന് ആദ്യം മറുപടി പറഞ്ഞിട്ട് വേണം ആരോപണവുമായി ഇറങ്ങാൻ!










0 comments