ലുക്ക് മാറ്റി ഹാലണ്ട്, പുതിയ ഹെയർ സ്റ്റൈൽ പങ്കുവെച്ച് താരം; വൈറൽ

എർലിങ് ഹാലണ്ട് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം
ലണ്ടൻ: നോർവീജിയൻ ഫുട്ബോൾ താരം എർലിങ് ഹാലണ്ടിന്റെ പുതിയ ഹെയർ സ്റ്റൈൽ സോഷ്യൽ മീഡിയയിൽ വൈറൽ. തന്റെ ട്രേഡ് മാർക്കായിരുന്ന നീളൻ മുടി പറ്റെ വെട്ടിയാണ് ഹാലണ്ട് ലുക്ക് മാറ്റിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ സീസൺ തുടങ്ങിയതോടെ മാഞ്ചസ്റ്റർ സിറ്റി താരം ലുക്ക് മാറ്റിപ്പിടിച്ചതാണോ എന്ന് ആരാധകർ സോഷ്യൽമീഡിയയിൽ ചർച്ച തുടങ്ങിക്കഴിഞ്ഞു.
ഹാലണ്ട് തന്നെയാണ് തന്റെ പുതിയ രൂപം സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടത്. കളിക്ക് ഇറങ്ങുംമുൻപ് മുടി വെട്ടുന്നതിന് മുൻപും ശേഷവുമുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരുന്നു. മുടി വെട്ടുന്നതിന്റെ മുഴുവൻ വീഡിയോ ഹാലണ്ട് തന്റെ യൂടൂബ് ചാനലിലും പങ്കുവെച്ചിട്ടുണ്ട്.
മുടി മുറിച്ചശേഷം തന്റെ മുൻ പരിശീലകൻ പെപ്പ് ഗ്വാർഡിയോളയെയും സ്വീഡന്റെയും എ സി മിലാന്റെയും മുൻനിര സ്‌ട്രൈക്കറായിരുന്നു സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെയും ഹാലണ്ട് വീഡിയോ കോൾ വിളിക്കുന്നുണ്ട്. രസകരമായിരുന്നു ഇരുവരുടെയും പ്രതികരണം. ഹാലണ്ടിനോട് ഒരിക്കലും മുടി മുറിക്കരുതെന്ന് മുൻപ് ആവശ്യപ്പെട്ടിട്ടുള്ള ഇബ്രാഹിമോവിച്ച് ഇത്തവണ പറഞ്ഞത് തന്നെ 'ബ്ലോക്ക് ചെയ്യൂ, നമ്പർ ഡിലീറ്റ് ചെയ്യൂ' എന്നായിരുന്നു. 'മുടിയുള്ള നീ ഭാഗ്യവാനാണ്. ഞാൻ അത്തരമൊരു മുടിക്ക് കൊതിക്കുകയാണ്' എന്നായിരുന്നു ഗ്വാർഡിയോളയുടെ പ്രതികരണം.
പ്രിമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ബോൺമത്തിനെയാണ് സിറ്റി നേരിട്ടത്. ബോൺമത്ത് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇഞ്ചുറി ടൈമിൽ നേടിയ ഗോളിന്റെ കരുത്തിൽ സിറ്റി സീസണിലെ ആദ്യ ജയം സ്വന്തമാക്കി. അഞ്ച് തവണ ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും ഹാലണ്ടിന് ഈ മത്സരത്തിൽ ഗോൾവല ചലിപ്പിക്കാനായില്ല.
മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന ഗോൾവേട്ടക്കാരനായ ഹാലണ്ട് 2022–23ലെ അരങ്ങേറ്റ സീസണിൽ 36 ഗോളുകൾ നേടി ഒരു പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്. 35 മത്സരങ്ങളിൽനിന്ന് 27 ഗോളുകൾ നേടിക്കൊണ്ട് കഴിഞ്ഞ വർഷത്തെ ഗോൾഡൻ ബൂട്ടും നേടിയ ഹാലണ്ട് നേടി. ഇത്തവണ കിരീടം തിരിച്ചുപിടിക്കാൻ സിറ്റി ലക്ഷ്യമിടുമ്പോൾ ഹാലണ്ട് തന്നെയാണ് ശ്രദ്ധാകേന്ദ്രം.









0 comments