'സംഘപരിവാറിനെതിരായ ചെറുത്തുനിൽപ്പിന് കരുത്ത്'; ഏഹ്‌സാൻ ജാഫ്രിയുടെ ഓർമദിനത്തിൽ മുഖ്യമന്ത്രി

Zakia Jafri Pinarayi Vijayan

മുഖ്യമന്ത്രി പിണാറായി വിജയൻ, ഏഹ്‌സാൻ ജാഫ്രി, സാക്കിയ ജാഫ്രി

വെബ് ഡെസ്ക്

Published on Feb 28, 2025, 02:42 PM | 1 min read

2002ലെ ഗുജറാത്ത് വംശഹത്യക്കിടെ സംഘപരിവാർ അക്രമികൾ ചുട്ടെരിച്ച മുൻ കോൺഗ്രസ് നേതാവ് അഹ്‌സൻ ജാഫ്രിയുടെ ഓർമദിനത്തിൽ കുറിപ്പുമായി മുഖ്യമന്ത്രി പിണാറായി വിജയൻ. സംഘപരിവാറിനെതിരെയുള്ള മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനിൽപ്പുകൾക്ക് കരുത്തുപകരുന്നതാണ് ഏഹ്‌സാൻ ജാഫ്രിയുടെയും സാക്കിയ ജാഫ്രിയുടെയും ജീവിതമെന്നും ഏഹ്സാൻ ജഫ്രിയുടെ ഓർമദിനത്തിൽ ഇരുവരുടെയും പോരാട്ടവീര്യത്തിനു മുന്നിൽ സ്മരണാഞ്ജലികളർപ്പിക്കുന്നെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.


ഫെയ്സ്ബുക്ക് കുറിപ്പ്


ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ ഏഹ്സാൻ ജഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയമാണ് സംഘപരിവാർ എന്നും പയറ്റിയത്. 2002 ൽ ഗുജറാത്തിൽ സംഭവിച്ചതും അതുതന്നെയായിരുന്നു. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ് എംപിയായ ജഫ്രിയുൾപ്പെടെ 69 പേരാണ് വെന്തുമരിച്ചത്.


2002 ഫെബ്രുവരി 28 ന് കലാപകാരികൾ ഗുൽബർഗ് സൊസൈറ്റി കയ്യേറി ആക്രമിച്ചപ്പോഴാണ് ഏഹ്സാൻ ജഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികൾ അഭയം തേടിയെത്തിയത്. സഹായത്തിനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും അവർ ചെറുവിരലനക്കിയില്ല. വംശഹത്യാക്കാലത്ത് ഗുജറാത്തിലരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് പിന്നീട് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്.


വംശഹത്യയ്ക്കു നേതൃത്വം നൽകിയവർക്കെതിരെ ഏഹ്സാൻ ജഫ്രിയുടെ ജീവിത പങ്കാളി സാകിയ ജഫ്രി നടത്തിയ നിയമപോരാട്ടം സമാനതകളില്ലാത്തതായിരുന്നു. കലാപകാരികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായുള്ള സാകിയയുടെ നിയമയുദ്ധം ഗുജറാത്തിലെ ഇരകൾക്ക് നീതിയുറപ്പാക്കാനുള്ള പോരാട്ടമായി മാറുകയായിരുന്നു. നീതിക്കായുള്ള 23 വർഷത്തെ ദീർഘസമരത്തിനുശേഷം ഈ മാസം ആദ്യവാരമാണ് ആ പോരാളി മരണത്തിനു കീഴടങ്ങിയത്. ആ ഘട്ടത്തിലും അവർക്ക് നീതി ലഭ്യമായിട്ടില്ലായിരുന്നു.


സംഘപരിവാറിനെതിരെയുള്ള മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനിൽപ്പുകൾക്ക് കരുത്തുപകരുന്നതാണ് ഏഹ്സാന്റേയും സാകിയയുടേയും ജീവിതം. ഏഹ്സാൻ ജഫ്രിയുടെ ഓർമ്മദിനത്തിൽ ഇരുവരുടെയും പോരാട്ടവീര്യത്തിനു മുന്നിൽ സ്മരണാഞ്ജലികളർപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home