'കാനഡ ഇന്ത്യൻ കോളനിയായി മാറുന്നു'; ടൊറന്റോയിലെ ഡാൻസ് വീഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വംശീയ അധിക്ഷേപം

ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ നടന്ന ഒരു ഇന്ത്യൻ സാംസ്കാരിക പരിപാടിയുടെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത വംശീയ അധിക്ഷേപവും കുടിയേറ്റ വിരുദ്ധ ചർച്ചകളും പുകയുന്നു. നൂറുകണക്കിന് ആളുകൾ ഒത്തുചേർന്ന് പരമ്പരാഗത സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നതും ഇന്ത്യൻ ഭക്ഷണസ്റ്റാളുകൾ ആസ്വദിക്കുന്നതുമായ ദൃശ്യങ്ങളാണ് ആഗോളതലത്തിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
പൊതുസ്ഥലത്തു നടന്ന ആഘോഷത്തിന്റെ വീഡിയോ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് വിവാദപരമായ അടിക്കുറിപ്പോടെ പങ്കുവെച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. 'കാനഡ ഇപ്പോൾ ഒരു ഇന്ത്യൻ കോളനിയായി മാറിയിരിക്കുകയാണ്... ഇത് അനുവദിക്കരുത്' എന്നായിരുന്നു കുറിപ്പ്. വൻതോതിലുള്ള കുടിയേറ്റം കാരണം കാനഡയിലെ യഥാർത്ഥ പൗരന്മാർ സ്വന്തം നാട്ടിൽ ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണെന്നും പോസ്റ്റിൽ ആരോപിക്കുന്നു.
പോസ്റ്റ് പുറത്തുവന്നതോടെ കടുത്ത കുടിയേറ്റ വിരുദ്ധ മാനസികാവസ്ഥയുള്ള വലിയൊരു വിഭാഗം ആളുകൾ വീഡിയോയ്ക്ക് താഴെ വംശീയ അധിക്ഷേപങ്ങളുമായി രംഗത്തെത്തി. കുടിയേറ്റക്കാർ കനേഡിയൻ സംസ്കാരവുമായി പൊരുത്തപ്പെടുന്നതിന് പകരം സ്വന്തം നാടൻ ആചാരങ്ങൾ അതേപടി ഇവിടെ ആവർത്തിക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തി. ഇത്തരം പരസ്യമായ ആഘോഷങ്ങൾക്ക് പൂർണ വിലക്കേർപ്പെടുത്തണമെന്നും ചിലർ ആവശ്യപ്പെട്ടു.
എന്നാൽ, ഇതിന് പിന്നാലെ ഇന്ത്യൻ പ്രവാസികളെയും കുടിയേറ്റ സമൂഹത്തെയും പിന്തുണച്ച് വലിയൊരു വിഭാഗം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. കാനഡ കെട്ടിപ്പടുക്കപ്പെട്ടത് തന്നെ കുടിയേറ്റക്കാരുടെ അധ്വാനത്തിന്മേലാണെന്നും, അവർ വൻതോതിൽ നികുതി അടയ്ക്കുകയും അവിടുത്തെ തൊഴിൽക്ഷാമം പരിഹരിക്കുകയും ചെയ്യുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. ഒരു പൊതുസ്ഥലത്ത് ആളുകൾ സമാധാനപരമായി ആസ്വദിക്കുന്നതിൽ എന്തിനാണ് ഇത്രയധികം വംശീയവിദ്വേഷം പ്രചരിപ്പിക്കുന്നതെന്നാണ് പിന്തുണയ്ക്കുന്നവരുടെ ചോദ്യം.









0 comments