അന്ന് അഭിനന്ദിച്ചയാൾ ഇന്ന് ന്യൂയോർക്ക് മേയർ; മംദാനിയുടെ വിജയം പ്രതീക്ഷയും പ്രചോദനവുമെന്ന് ആര്യാ രാജേന്ദ്രൻ

ആര്യാ രാജേന്ദ്രൻ, സൊഹ്‌റാൻ മംദാനി
തിരുവനന്തപുരം: ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിക്ക് ആശംസകളുമായി തിരുവനന്തപുരം മേയർ എസ് ആര്യാ രാജേന്ദ്രൻ. ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും തെളിവാണ് മംദാനിയുടെ വിജയമെന്ന് ആര്യ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തിരുവനന്തപുരം സന്ദർശിക്കാനും കേരളത്തിന്റെ ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും മംദാനിയെ ക്ഷണിക്കുന്നുവെന്നും ആര്യ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി 2020ൽ ആര്യാ രാജേന്ദ്രൻ ചുമതലയേൽക്കുമ്പോൾ മംദാനി സോഷ്യൽ മീഡിയയിൽ ആശംസകൾ നേർന്നിരുന്നു. എങ്ങെനെയുള്ള മേയറിനെയാണ് ന്യൂയോർക്കിന് ആവശ്യം എന്ന് ചോദിച്ചുകൊണ്ടായിരുന്നു അന്ന് മംദാനിയുടെ ട്വീറ്റ്.
ആര്യാ രാജേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ന്യൂയോർക്ക് നഗരത്തിന്റെ 111-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നീതി, സമത്വം, സാഹോദര്യം എന്നിങ്ങനെ ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് താങ്കളുടെ ഈ വിജയം. നാം വസിക്കുന്ന ഭൂമിയോടും നമുക്ക് ചുറ്റുമുള്ളവരോടും കരുതലുള്ള മനുഷ്യർ - അവർ കേരളത്തിലാവട്ടെ ന്യൂയോർക്കിലാകട്ടെ - ജനങ്ങളെ മുൻനിറുത്തിയുള്ള ഭരണം തിരഞ്ഞെടുക്കുന്നതിന്റെ നേർചിത്രം കൂടിയാണിത്. ഞങ്ങളുടെ തിരുവനന്തപുരം സന്ദർശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങൾ താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നു. അഭിനന്ദനങ്ങൾ! ഐക്യദാർഢ്യം!
ഉജ്വല വിജയത്തോടെ ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ - അമേരിക്കൻ വംശജനായ മേയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് 35കാരനായ സൊഹ്‌റാൻ മംദാനി. ഡെമോക്രാറ്റിക് പാർട്ടിക്കാരനായ മംദാനിയുടെ വിജയം, അദ്ദേഹത്തെ പരാജയപ്പെടുത്താൻ പരസ്യമായി ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയായി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇസ്രയേൽ പ്രാധനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെയും നയങ്ങളെ ശക്തമായി വിമർശിച്ചതിലൂടെ ശ്രദ്ധേയനാണ് മംദാനി. സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന മംദാനിയെ "കമ്യൂണിസ്റ്റ് ഭ്രാന്തൻ" എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായക മീര നായരുടെയും ഇന്ത്യയിൽ വേരുള്ള ഉഗാണ്ടയിലെ അക്കാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയുടെയും സൊഹ്റാൻ.










0 comments