ഹിറ്റുകൾ മാത്രം; മലയാളിയുടെ ഹൃദയം തൊട്ട എസ് പി വെങ്കിടേഷ്

യേശുദാസിന്റേയും ചിത്രയുടേയും പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും നമുക്കുണ്ടാകില്ലെന്ന് മലയാളി പറയാറുള്ളതുപോലെ എസ് പി വെങ്കിടേഷ് എന്ന ഹിറ്റ്മേക്കറായ സംഗീത സംവിധായകന്റെ പാട്ടുകൾ കേൾക്കാത്ത ഒരുദിവസം പോലും മലയാളികൾക്കുണ്ടാകില്ല എന്നതാണ് യാഥാർഥ്യം. കേൾക്കുന്ന പല പാട്ടുകളും എസ് പി വെങ്കിടേഷിന്റെതായിരുന്നു എന്ന് തിരിച്ചറിയാൻ നമ്മിൽ പലരും അൽപ്പം വെെകി എന്ന് മാത്രമേ ഉള്ളു. തൊട്ടതെല്ലാം പൊന്നാക്കിയ ഒരു ജീനിയസായിരുന്നു അദ്ദേഹം. എസ് പി വെങ്കിടേഷിനെ ഇങ്ങനെ മാത്രമെ ചരിത്രത്തിൽ അടയാളപ്പെടുത്താനാകു. മഹാ പ്രതിഭകൾ തെന്നിന്ത്യൻ സംഗീത ലോകത്ത് വിരാചിക്കുമ്പോഴും തന്റെതായ ഇടം കണ്ടെത്തി എക്കാലത്തും മലയാളികൾക്ക് ഓർത്തിരിക്കാനാകുന്ന പാട്ടുകൾ നൽകിയ സംഗീത രാജാവ്
തിയേറ്ററുകൾക്ക് പുറമെ ടിവി ചാനലുകളിലൂടെ മലയാളി വീണ്ടും വീണ്ടും കണ്ടാസ്വദിച്ച് ഹിറ്റാക്കിയ സിനിമകളിലെ ഗാനങ്ങളിൽ പലതും എസ് പി വെങ്കിടേഷ് എന്ന വേറിട്ട സംഗീതജ്ഞന്റെതായിരുന്നു. അദ്ദേഹത്തിന്റ സംഗീതത്തിന് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു. പലരും വയലിനിലോ കീബോർഡിലോ ഹാർമേണിയത്തിലോ പാട്ടുകൾ ചിട്ടപ്പെടുത്തുമ്പോൾ, ഗിത്താറിലായിരുന്നു എസ് പി വെങ്കിടേഷിന്റെ കംപോസിഗ്.
ഗിത്താറിൽ മികച്ച പ്രതിഭയായതുകൊണ്ടുകൂടിയാണ് ഇത്തരത്തിൽ പാട്ടുകൾ ചിട്ടപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചത്. പല പാട്ടുകളിലും മൃദംഗവും ഡ്രംസും ഗിത്താറും വയലിനും മാത്രം പ്രധാന ഉപകരണങ്ങളാകുന്നത് നമുക്ക് തിരിച്ചറിയാനാകും. എന്നാൽ ഈ പ്രധാനപ്പെട്ട സംഗീത ഉപകരണങ്ങളെ എപ്പോഴും തന്റെ പാട്ടുകൾക്കായി കൂട്ടുപിടിച്ച് വെെവിധ്യമാർന്ന ട്യൂണുകളും വികാരതീവ്രമായ അവസ്ഥകളും അദ്ദേഹത്തിന് പുറത്തുകൊണ്ടുവരാനായി.അതൊക്കെ സിനിമയുടെ വിജയത്തിലോ മുന്നേറ്റത്തിലോ വലിയ പങ്കാണ് വഹിച്ചത്.
സംഗീത ഉപകരണങ്ങളുടെ വൻ സമ്മേളനങ്ങളൊന്നുമുണ്ടായില്ലെങ്കിലും അദ്ദേഹത്തിന്റെ കംപോസിംഗിൽ ഓരോ പാട്ടും പുതിയതായി.. ഓരോ ശബ്ദവും പുതിയതായി. സിനിമയുമായി കൃത്യതയോടെ ഒത്തുപോകുന്ന വിധത്തിൽ ഗ്രാമീണതയും അടിച്ചുപൊളിയും ഫാസ്റ്റ് നമ്പറുമൊക്കെ ഒരുക്കിയപ്പോൾ അതൊക്കെ ദൃശ്യവത്കരിക്കാൻ സംവിധായകന് അധികം പണിപ്പെടേണ്ടി വന്നില്ല. അങ്ങനെ
കൗരവരും ദ്രുവവും സ്ഫടികവും രാജാവിന്റെ മകനും ജോണിവാക്കറും കിലുക്കവും ഇന്ദ്രജാലവുമടക്കം മുഴുവൻ സിനിമകളുടെ പാട്ടുകളും ദൃശ്യമികവിന്റെ കൂടി ഗാനങ്ങളായി. പ്രായിക്കര പാപ്പാൻ എന്ന മുരളി നായകനായ ചിത്രത്തിൽ നടൻ ജഗദീഷിന് പാടാനവസരവും അദ്ദേഹം നൽകി. വെങ്കിടേഷിന്റെ ഹിറ്റ് ലിസ്റ്റിൽ കൊക്കും പൂഞ്ചിറകുമെന്ന ഗാനവും ഇടം പിടിച്ചു.
ടിവി ചാനലുകളിൽ നിരന്തരം സംപ്രേക്ഷണം ചെയ്ത സിനികളിലൂടെയായിരിക്കും ഒരുപക്ഷെ എസ് പി വെങ്കിടേഷിന്റെ പാട്ടുകളുമായി നാം കൂടുതൽ അടുത്തിട്ടുണ്ടാവുക. സ്ഫടികത്തിലെ പി ഭാസ്കരൻ മാഷ് എഴുതിയ 'ഓർമകൾ ഓർമകൾ ഓടക്കുഴലൂതി' എന്ന വരികൾക്ക് വെങ്കിടേഷ് സംഗീതം നൽകിയപ്പോൾ എക്കാലത്തേയും മികച്ച നൊസ്റ്റാൾജിക് ഗാനമാകുകയായിരുന്നു അത്.അങ്ങനെ എത്രയോ പാട്ടുകൾ. സിനിമ ഹിറ്റാകാതിരുന്നപ്പോഴും, ഇന്നും നാം ഹൃദയത്തിൽ സൂക്ഷിച്ച നിരവധി ഗാനങ്ങൾ അദ്ദേഹത്തിന്റേതായി പിറന്നു.
ഒന്നുരിയാടാൻ കൊതിയായി.. കാണാൻ കൊതിയായി(സൗഭാഗ്യം), നീലക്കണ്ണാ നിന്നെ കണ്ടു(വെണ്ടർഡാനിയൽ) എന്നി പാട്ടുകൾ ഉദാഹരണം.
അതേസമയം മലയാളികളുടെ ഹൃദയം കീഴടക്കിയ നൂറുകണക്കിന് പാട്ടുകളാണ് അദ്ദേഹം നമുക്കായ് തന്നത്. നിലാവേ മായുമോ(മിന്നാരം) എന്ന പാട്ട് കാലത്തെ അതിജീവിച്ച് മികച്ച ശോകഗാനമാകുമ്പോൾ, ഒരുവല്ലം പൊന്നും പൂവും മലയാളത്തിലെ മികച്ച ക്യാമ്പസ് ഫാസ്റ്റ് നമ്പറായി. മുത്തുമണി തൂവൽ തരാം ,മഞ്ഞിൽ പൂത്ത സന്ധ്യേ(മിന്നാമിനുങ്ങിനും മിന്നുകെട്ട്), തെന്നൽ വന്നതും, കാബൂളിവാലാ നാടോടി, പുത്തൻപുതുക്കാലം(കാബൂളിവാലാ),( മോഹിക്കും നീർമിഴിയോടെ(മാന്ത്രികം), പരുമല ചെരുവിലെ(സ്ഫടികം) അങ്ങനെ ഹിറ്റുകളുടെ ഒരു വലിയ നിര തന്നെ അദ്ദേഹം തന്റെ അതുല്യ സംഗീതത്തിലൂടെ തീർത്തു.
ജോൺസൺ മാഷും രവീന്ദ്രനും ഹിറ്റുകളുടെ ലോകത്ത് നിറഞ്ഞാടുമ്പോൾ അവർക്കൊപ്പം അവരെപ്പോലെ തന്നെ എസ് പി വെങ്കിടേഷും കേരളം എന്നെന്നും ഓർക്കപ്പെടുന്ന സംഗീത രാജാവായി മാറകയായിരുന്നു.










0 comments