ഗന്ധർവ്വ വീണകൾ ശ്രുതി താഴ്ത്തുമ്പോൾ...

കൃഷ്ണപ്രിയ സി വി
Published on Feb 03, 2026, 01:43 PM | 3 min read
ജനിച്ചത് കേരളത്തിലല്ലെങ്കിലും എസ് പി വെങ്കിടേഷിനെ അറിയാത്ത മലയാളികളുണ്ടാവില്ല.. ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ ഘട്ടത്തിലെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും അദ്ദേഹത്തിന്റെ ഈണങ്ങൾ നമ്മോട് സംവദിച്ചിട്ടുണ്ട്. അടുത്തിടെയിറങ്ങിയ മോഹൻലാലിന്റെ തുടരും എന്ന ചിത്രത്തിലൂടെ ശാന്തമീ രാത്രിയിൽ.. എന്ന ഗാനം ജെൻസി തലമുറയിലൂടെ ഒരിക്കൽ കൂടി ഹിറ്റായി.
സത്യന്‍ അന്തിക്കാട് ചിത്രമായ ടി പി ബാലഗോപാലന്‍ എംഎയില്‍ എ ടി ഉമ്മറിന്റെ അസിസ്റ്റന്റായി പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമകളില്‍ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ് പി വെങ്കടേഷിനെ മലയാളത്തില്‍ കൂടുതല്‍ പരിചിതനാക്കിയത്. മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർഹിറ്റുകളിലൊന്നായ രാജാവിന്റെ മകനിലെ സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹത്തെ മലയാളികളുടെ ജനപ്രിയ സംഗീത സംവിധായകനാക്കി. 1993 ല്‍ പൈതൃകം, ജനം എന്നീ സിനിമകളിലെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എസ് പി വെങ്കിടേഷിനെ തേടിയെത്തി.

സംഗീത രാജൻ എന്ന പേരിലാണ് എസ് പി വെങ്കിടേഷ് അറിയപ്പെട്ടിരുന്നത്. 1985-2000 കാലയളവിൽ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എസ് പി വി മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചു. മലയാളം തന്ന സ്നേഹം ഒരിക്കലും മറക്കില്ലെന്നായിരുന്നു അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞത്. അദ്ദേഹം ഈണമിട്ട മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഏറെ ഗാനങ്ങളും ആലപിച്ചത് കെ എസ് ചിത്രയാണ് എന്നത് മറ്റൊരു കൗതുകമാണ്. മലയാളത്തിൽ ഇതുവരെ 150 ചിത്രങ്ങൾക്ക് ഈണം പകർന്ന എസ് പി വി മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, ദൗത്യം, ധ്രുവം, മഹായാനം, കൗരവര്‍, ജോണിവാക്കര്‍, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിങ്, നമ്പര്‍ 20 മദ്രാസ് മെയില്‍, വാല്‍സല്യം , സ്ഫടികം, സൈന്യം തുടങ്ങി അദ്ദേഹം ഈണമിട്ട ചിത്രങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല.. ഇനിയും ചിട്ടപ്പെടുത്താത്ത മനോഹര ഗാനങ്ങൾ ബാക്കിയാക്കി എസ് പി വി പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ സംഗീത ലോകം നമുക്ക് ഒന്ന് കൂടി കേട്ട് വരാം..
വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
1986 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമ രാജാവിന്റെ മകനിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനം. ഷിബു ചക്രവര്‍ത്തിയുടേതായിരുന്നു വരികള്‍. ഉണ്ണിമേനോന്‍ ആലപിച്ച ഗാനം ഇന്നും മലയാളത്തിലെ പ്രിയഗാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ ഗാനം കൂടാതെ പാടാം ഞാനാ ഗാനം, ദേവാംഗനേ എന്നീ രണ്ട് ഗാനങ്ങള്‍ കൂടി സിനിമയിലുണ്ടായിരുന്നു. വിന്‍സന്‍റ് ഗോമസ് എന്ന ക്രൈം ബോസിന്റെ കഥ പറഞ്ഞ സിനിമക്കാവശ്യമായ ചേരുവകള്‍ ചേര്‍ത്ത പശ്ചാത്തല സംഗീതവും എസ് പി വെങ്കിടേഷ് ഒരുക്കി.
മീനവേനലില്‍ രാജ കോകിലേ...
1991 ല്‍ പുറത്തിറങ്ങിയ കിലുക്കം എന്ന പ്രിയദര്‍ശന്‍ സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നു. ബിച്ചു തിരുമലയാണ് ഗാനരചയിതാവ്. എംജി ശ്രീകുമാറും ചിത്രയും ആലപിച്ച മീനവേനലില്‍ കൂടാതെ കിലുകില്‍ പമ്പരം, ഊട്ടിപ്പട്ടണം, പനിനീര്‍ചന്ദികേ എന്നീ ഗാനങ്ങളും എക്കാലത്തേയും മികച്ച ഹിറ്റുകളാണ്. സിനിമയിലെ ഗാനാലാപനത്തിന് എംജി ശ്രീകുമാറിന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.
ഏഴിമല പൂഞ്ചോല മാമനുക്ക് മണിമാല...
സ്ഫടികത്തിനായി എസ് പി വി ഒരുക്കിയ ഗാനം എല്ലാ കാലത്തെയും സൂപ്പർ ഹിറ്റുകളിലൊന്നാണ്. മോഹന്‍ലാലിനൊപ്പം സില്‍ക്ക് സ്മിതയായിരുന്നു ഗാനരംഗത്ത് അഭിനയിച്ചത്. മോഹൻലാലും കെ എസ് ചിത്രയും ചേർന്നുപാടിയ പാട്ടിനെ ഇത്രയേറെ രസകരമാക്കിയത് അതിലെ വരികളുടെ കുസൃതി തന്നെയാണ്. പിന്നെ ആലപിക്കുന്ന ശൈലിയും. ഒരു സാധാരണ പെണ്ണിന്റെ പ്രണയത്തെ വളരെ മനോഹരമാക്കി ഗാനം ചിട്ടപ്പെടുത്താൻ എസ് പി വിക്കായി.
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ...
1992-ൽ പുറത്തിറങ്ങിയ ജോണിവാക്കർ എന്ന ചിത്രത്തിലെ ഈ ഗാനത്തെ പുതു തലമുറയ്ക്ക് പരിചിതമാക്കിയത് മോഹൻലാൽ ചിത്രം തുടരും ആണ്. 2025 ൽ ജേക്സ് ബിജോയ് ആണ് ഗാനം റീ അറേഞ്ച് ചെയ്തത്. ഒറിജിനൽ ഗാനരംഗത്തിലെ മമ്മൂട്ടിയെ ഡാൻസ് അന്നും ഇന്നും ഹിറ്റ് തന്നെയാണ്.
മാലിനിയുടെ തീരങ്ങൾ തഴുകി വരും...
1993 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഗാന്ധർവ്വത്തിലെ ഈ ഗാനം കാലമെത്ര കഴിഞ്ഞാലും മലയാളികളുടെ പ്ലേ ലിസ്റ്റിൽ ഇന്നും ഇടം പിടിച്ചിരിക്കുന്നു. ഒരു നാടക പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഗാനത്തിലെ മോഹൻലാലിന്റെ രസകരമായ അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകരെ ഒരുപോലെ ആസ്വദിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു.











0 comments