ആവേശമായി ബി ടി എസ് തിരിച്ചുവരവ്; പുതിയ ആൽബം ഏപ്രിലോടെ

സോൾ: ആഗോള സംഗീത ലോകത്ത് തരംഗമായി മാറിയ ദക്ഷിണകൊറിയൻ പോപ്പ് ബാൻഡ് ബി ടി എസ് വീണ്ടും ഒന്നിക്കുന്നു. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ബാൻഡിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചുകൊണ്ടുള്ള ആദ്യ സംഗീതപരിപാടി മാർച്ച് 21-ന് സോളിൽ നടക്കും. സൈനിക സേവനത്തിനായുള്ള ഇടവേളയ്ക്ക് ശേഷം അംഗങ്ങൾ ഒന്നിക്കുന്ന ഈ ചടങ്ങിൽ വെച്ച് ബാൻഡിന്റെ പുതിയ ആൽബവും പുറത്തിറക്കും. ഏപ്രിൽ മാസത്തോടെ പുതിയ ആൽബവുമായി ആഗോള പര്യടനത്തിന് തുടക്കം കുറിക്കാനാണ് ബാൻഡിന്റെ തീരുമാനം.
ദക്ഷിണകൊറിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പരിപാടികളിലൊന്നായി ഇത് മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. സോളിലെ ഗ്വാൻഘ് വാമുൻ ചത്വരം മുതൽ സിറ്റി ഹാൾ വരെയുള്ള നഗരഹൃദയത്തിൽ നടത്തുന്ന പരിപാടിയിൽ 2.6 ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2002-ലെ ലോകകപ്പിന് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനസംഗമമായിരിക്കും ഇത്. ആരാധകർക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുള്ള സംഗീത വിരുന്ന് നെറ്റ്ഫ്ലിക്സ് വഴി 190 രാജ്യങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യും. വൻ ജനത്തിരക്ക് കണക്കിലെടുത്ത് 4800 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
2013-ൽ പ്രവർത്തനം ആരംഭിച്ച ബി ടി എസ്, അംഗങ്ങളുടെ നിർബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി 2022 ജൂണിലാണ് താൽക്കാലികമായി പിരിഞ്ഞത്. ആർ എം., ജിൻ, സൂഗ, ജെ ഹോപ്പ്, ജിമിൻ, വി, ജംഗ്കുക്ക് എന്നീ ഏഴംഗങ്ങളും തങ്ങളുടെ വ്യക്തിഗത പ്രോജക്ടുകൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നത് ആഗോളതലത്തിലുള്ള 'ബി ടി എസ് ആർമി' വലിയ ആഘോഷമാക്കുകയാണ്.











0 comments