പിഎം ശ്രീയിൽ കോൺഗ്രസിൽ തർക്കം രൂക്ഷം: പദ്ധതി നടപ്പാക്കുമെന്നുറച്ച് സതീശന്‍

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിനെച്ചൊല്ലി കോൺഗ്രസിലും യുഡിഎഫ് സർക്കാരിലും തർക്കം രൂക്ഷം. പ്രതിപക്ഷത്തിരുന്നപ്പോൾ പിഎം ശ്രീ പദ്ധതിയെ ശക്തമായി എതിർത്ത യുഡിഎഫ്, ഭരണത്തിലെത്തിയപ്പോൾ നിലപാട് മാറ്റുന്ന കാഴ്ചയാണ് കണ്ടത്. പദ്ധതി നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയപ്പോൾ, പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല എന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ നിലപാട്. എന്നാല്‍ ദീപാ ദാസിന്‍റെ നിലപാടും സതീശന്‍ തള്ളുകയായിരുന്നു.
വിഷയത്തിൽ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയാണ്. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ നിലപാട് പറഞ്ഞത്. പദ്ധതി നടപ്പാക്കരുതെന്ന് സമിതി അംഗം ജോൺസൺ എബ്രഹാമും പിന്നാലെ ദീപാ ദാസ് മുൻഷിയും യോഗത്തിൽ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ലെന്നും കേന്ദ്ര ഫണ്ട് ലഭിക്കണമെങ്കിൽ പിഎം ശ്രീ നടപ്പാക്കിയേ തീരൂ എന്നുമായിരുന്നു സതീശന്റെ മറുപടി.
തുടർന്ന് കോൺഗ്രസ് പാർട്ടിയും യുഡിഎഫ് സർക്കാരും തമ്മിൽ യാതൊരു ഏകോപനവുമില്ലെന്നും സർക്കാരിന്റെ തീരുമാനങ്ങൾ പാർട്ടി അറിയുന്നില്ലെന്നും ദീപാ ദാസ് മുൻഷി തുറന്നടിച്ചു. കെപിസിസിക്ക് മുഴുവൻ സമയ പ്രസിഡന്റില്ലാത്തതാണ് പാർട്ടിയും സർക്കാരും നേരിടുന്ന വലിയതിരിച്ചടിയെന്ന് യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു.









0 comments