അരിജിത് സിങ് വീണ്ടും വേദിയിൽ, എനിക്ക് പേടിയാവുന്നെന്ന് ആരാധകരോട്...

സിനിമാ പിന്നണിഗാന രംഗത്ത് നിന്നും വിടുതൽ പ്രഖ്യാപിച്ച പ്രശസ്ത ബോളിവുഡ് ഗായകൻ അരിജിത് സിങ് വീണ്ടും വേദിയിലെത്തി. കൊൽക്കത്തയിൽ സിത്താർ മാന്ത്രിക അനൗഷ്ക ശങ്കറിനൊപ്പമായിരുന്നു അരിജിത്തിന്റെ അപ്രതീക്ഷിത അരങ്ങ്. അനൗഷ്ക ശങ്കറിനും പ്രശസ്ത പെർക്കുഷനിസ്റ്റ് ബിക്രം ഘോഷിനുമൊപ്പം 20മിനിറ്റ് പ്രകടനം ആരാധകരുടെ വിസ്മയവും പ്രതീക്ഷയുമായി.
അനൗഷ്കയുടെ ഇന്ത്യ ടൂറിന്റെ ഭാഗമായായിരുന്നു പരിപാടി. പ്ലേ ബാക് സിങ്ങിംഗിൽ ഇനിയില്ലെന്ന് പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്ക് ശേഷം ആദ്യമായാണ് പുതിയ കാലത്തിന്റെ ഇഷ്ട ഗായകൻ പൊതുവേദിയിൽ എത്തുന്നത്. സ്റ്റേജിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ താൻ വലിയ പരിഭ്രമത്തിലാണെന്ന് അരിജിത് ആരാധകരോട് തുറന്നുപറഞ്ഞു. "എനിക്ക് വലിയ പേടിയുണ്ട്. എന്നെ ഇവിടേക്ക് ക്ഷണിച്ചതിന് നന്ദി,"അദ്ദേഹം പറഞ്ഞു.
ലോക പ്രശസ്ത സിത്താറിസ്റ്റ്പണ്ഡിറ്റ് രവിശങ്കർ സംഗീതം നൽകിയ"മായ ഭോര രാതി"എന്ന പ്രശസ്തമായ ബംഗാളി ഗാനം മൂവരും ചേർന്ന് അവതരിപ്പിച്ചു. രവിശങ്കറിന്റെ മകളാണ് അനൗഷ്ക.
Related News
"എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു!അരിജിത് സിങ് എന്റെ പിതാവിന്റെ അധികമാരും കേട്ടിട്ടില്ലാത്ത ബംഗാളി ഗാനത്തിന് ജീവൻ നൽകുന്നത് കേൾക്കുന്നതും കൊൽക്കത്തയിൽ പെർഫോം ചെയ്തതും എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നാണ്."പരിപാടിയുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് അനൗഷ്ക കുറിച്ചു.
ജനുവരി27-നാണ് താൻ ഇനി സിനിമാ പിന്നണിഗാന രംഗത്ത് നിന്നും വിരമിക്കുകയാണെന്ന് അരിജിത് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. സൽമാൻ ഖാൻ ചിത്രം 'ബാറ്റിൽ ഓഫ് ഗാൽവാനിൽ' ശ്രേയ ഘോഷാലിനൊപ്പം പാടിയ 'മാതൃഭൂമി' എന്ന ഗാനം സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് പ്രഖ്യാപനം വന്നത്.
15 വർഷത്തോളമായി രാജ്യത്തിനകത്തും പുറത്തുമായി തുടരുന്ന ലൈവ് ഷോകളിലും ബാൻഡ് ടൂറുകളിലും അരിജിത് സജീവമായിരുന്നു. മുംബൈയുടെ ബഹളങ്ങളിൽ നിന്നും മാറി പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ സ്വന്തം സ്റ്റുഡിയോയിലിരുന്ന് പാട്ടുകൾ റെക്കോർഡ് ചെയ്യാനാണ് ഏറെ ഇഷ്ടമെന്ന് അരിജിത് പറയുമായിരുന്നു. ആവശ്യത്തിന് മാത്രം മുംബൈയിൽ വരികയും പിന്നീട് സ്വന്തം ലോകത്തേക്ക് മടങ്ങുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
"ഞാൻ പെട്ടെന്ന് മടുപ്പ് തോന്നുന്ന ആളാണ്, ഒരേ പാട്ടുകൾക്ക് വ്യത്യസ്ത അറേഞ്ച്‌മെന്റുകൾ നൽകി പാടുന്നത് വയ്യ. എനിക്ക് മടുത്തു" - എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.










0 comments