'വലതുവശത്തെ കള്ളൻ' ചർച്ച ചെയ്യുന്നത് ടോക്സിക് പാരന്റിങ്ങിൻ്റെ ഭീകരത: ജീത്തു ജോസഫ്

കൊച്ചി: 'വലതുവശത്തെ കള്ളൻ' സിനിമയിൽ ടോക്സിക് പാരന്റിങ്ങിന്റെ ഭീകരതയാണ് ചർച്ച ചെയ്യുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ്. കൊച്ചിയിൽ നടത്തിയ പത്ര സമ്മേളനത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജു മേനോനേയും ജോജു ജോർജ്ജിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ജീത്തു ജോസഫ് ചിത്രമാണ് 'വലതുവശത്തെ കള്ളൻ'. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ചിത്രം.
''ടിപ്പിക്കൽ ത്രില്ലറല്ല, ഇമോഷണൽ സൈഡ് ചിത്രത്തിലുണ്ട്. ഈ കാലഘട്ടത്തിൽ ഭയങ്കര പ്രസക്തമായിട്ടുള്ള ഒന്നാണ് പാരന്റിങ്, അത് ഭയങ്കര കോംപ്ലികക്കേറ്റഡ് ആണ്. ടോക്സിക് പാരന്റിങ്ങിന്റെ ഭീകരതയാണ് ചിത്രത്തിൽ പ്രധാനമായും ചർച്ച ചെയ്തിട്ടുള്ളത്. ട്വിസ്റ്റുകളേക്കാൾ ഇമോഷൻസിന് പ്രാധാന്യം കൊടുത്തിട്ടുണ്ട് ചിത്രത്തിൽ. ഇമോഷൻസ് ആണ് ഈ കഥയുടെ കണക്ടിങ് ഫാക്ടർ.
പാരന്റിങ് എന്ന ടോപ്പിക്ക് ഞാനായിട്ട് എടുത്തതല്ല. ഡിനു തോമസ് ഈലൻ ആദ്യം കഥ പറഞ്ഞ് തുടങ്ങിയപ്പോൾ ടിപ്പിക്കൽ ത്രില്ലറാണെന്ന് എനിക്ക് തോന്നി. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ ത്രില്ലർ മാത്രമല്ല ഇമോഷണൽ സൈഡ് ഉണ്ടെന്ന് മനസ്സിലായി. സമൂഹത്തിന് നല്ലൊരു മെസേജ് ഇതിലുണ്ട്. എന്റെ 'മമ്മി ആൻഡ് മി'യിൽ എനിക്കത് സാധിച്ചിരുന്നു.
ഇതിലും ആ ഫാക്ടർ എന്നെ ആകർഷിച്ചു. ഇപ്പോൾ രക്ഷിതാക്കളുടെ രീതികൾ മാറി. രണ്ടുപേരും ഉദ്യോഗസ്ഥരാകുമ്പോൾ ആകുമ്പോൾ മക്കളെ നോക്കാൻ സമയമില്ല, അത്തരത്തിലുള്ള വിഷയങ്ങളുണ്ട്. ത്രില്ലർ മൂഡിലുള്ള സിനിമയിൽ ഇങ്ങനെ പാരന്റിങ് കൂടി കടന്നുവന്നതാണ് എന്നെ ഏറെ ആകർഷിച്ചത്, അങ്ങനെയാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചതും'', ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
ബിജു മേനോനും ജോജു ജോർജ്ജിനും പുറമെ ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെആർ ഗോകുൽ, മനോജ് കെ യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്ന് നീങ്ങുന്നതാണ്. വിനായകിന്റെ എഡിറ്റിംഗും വിഷ്ണു ശ്യാമിന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിച്ചിരിക്കുന്ന സിനിമയുടെ ഡിസ്ട്രീബ്യൂഷൻ ഗുഡ്‍വിൽ എന്റെർടെയ്ൻമെന്റ്സാണ്.










0 comments