സ്നേഹം നിറഞ്ഞ ശാസനയോടെ സ്വന്തം ചെരുപ്പഴിച്ച് തന്ന മോഹൻലാൽ; കുറിപ്പുമായി നടൻ ഇർഷാദ്

തിരുവനന്തപുരം: മോഹൻലാൽ - ശോഭന കോംബോയിൽ തരുൺ മൂർത്തി ഒരുക്കിയ തുടരും ഇന്ന് തിയറ്ററുകളിലെത്തി. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നടൻ ഇർഷാദ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്. സ്നേഹം നിറഞ്ഞ ശാസനയോടെ സ്വന്തം ചെരുപ്പഴിച്ച് തന്ന മോഹൻലാൽ എന്ന് കുറിച്ചുകൊണ്ട് തുടരും സിനിമ വരെ എത്തിനിൽക്കുന്ന ഇർഷാദിന്റെ സിനിമ ഓർമകളാണ് പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം നരസിംഹം, പ്രജ, പരദേശി, ബിഗ് ബ്രദർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇർഷാദ് അഭിനയിച്ചിട്ടുണ്ട്.
1987 മെയ് മാസത്തിലെ ചുട്ടു പൊള്ളുന്നൊരു പകലിൽ ഷൂട്ടിംഗ് കാണാനെത്തിയ പയ്യനിൽ നിന്നും തരുൺ മൂർത്തിയുടെ ഷാജിയായ് ഷണ്മുഖനൊപ്പം വളയം പിടിക്കാൻ എത്തുന്നതുവരെയുള്ള ചില അനുഭവങ്ങളാണ് കുറിപ്പിലുള്ളത്. "കഴിഞ്ഞ വേനലിൽ,തുടരും സിനിമയുടെ ഷൂട്ടിനിടയിൽ പരിക്ക് പറ്റിയ കാലുമായ് "വെയിലിൽ നനഞ്ഞും മഴയിൽ പൊള്ളിയും" എന്ന എന്റെ പുസ്തകം കൊടുക്കാൻ വേച്ചു വേച്ച് മുറിയിൽ ചെന്ന എന്നെ നോക്കിക്കൊണ്ട് സ്നേഹം നിറഞ്ഞ ശാസനയോടെ "എന്താ ഇർഷാദേ ഇത്, ചെരുപ്പിടാതെയാണോ നടക്കുന്നതെന്ന്" പറഞ്ഞു സ്വന്തം ചെരിപ്പഴിച്ചു തന്നപ്പോഴും,പിറ്റേന്ന് അത്രയും ചേർന്നു നിന്ന് എണ്ണമറ്റ ഫോട്ടോസ് എടുത്തപ്പോഴും ലാലേട്ടന്റെ പിറന്നാൾ മധുരം വായിൽ വെച്ചു തന്നപ്പോഴും ഞാനോർക്കുകയായിരുന്നു. ഒക്കെയും ഒരേ വേനലിൽ. ഒരേ പൊള്ളുന്ന ചൂടിൽ. പക്ഷേ ഒരു മാറ്റമുണ്ട്. അന്ന് ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റിക്കൊണ്ട് മോഹൻലാലിനെ ഒരുനോട്ടം കണ്ടെന്ന് വരുത്തിയ മെലിഞ്ഞുന്തിയ ചെറുക്കൻ, പിന്നീടുള്ള ഓരോ കൂടികാഴ്ചയിലും കണ്ടത് ലാലേട്ടനെയാണ്. എന്നിട്ടും,പണ്ട് നീറ്റുന്ന കാലുമായ് നോക്കി നിന്ന അതേ അതിശയം തന്നെ, എനിക്ക് മോഹൻലാൽ!!!" - എന്നാണ് ഇർഷാദ് കുറിച്ചത്.
"സിനിമ ശ്വസിച്ചും സിനിമയെ പ്രണയിച്ചും ഞങ്ങളിവിടെ തുടരാൻ തുടങ്ങിയിട്ട് നാളുകളായി. പ്രേഷകരുടെ സ്നേഹവും പിന്തുണയുമാണ് ഞങ്ങളെ ഇവിടെ നിലനിർത്തുന്നത് നിങ്ങളുടെ ചേർത്തുപിടിക്കൽ "തുടർ"ന്നാൽ ഞങ്ങളിവിടെ "തുടരു"ക തന്നെ ചെയ്യും" എന്നും ഇർഷാദ് ഫേസ്ബുക്കിൽ കുറിച്ചു.
0 comments