അൽത്താഫ് സലീം - അനാർക്കലി മരിക്കാർ ചിത്രം 'ഇന്നസെന്‍റ്' നാളെ തിയേറ്ററുകളിൽ

തിരുവനന്തപുരം: നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്‍റ്' നവംബർ 7ന് തിയേറ്ററുകളിൽ എത്തുന്നു. പ്രേക്ഷക ശ്രദ്ധ നേടിയ 'മന്ദാകിനി'ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്. സിനിമയ്ക്ക് സെൻസർ ബോർഡ് ക്ലീൻ യു സർട്ടിഫിക്കറ്റ് നൽകി. ഈ വിവരം അണിയറപ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായ ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ഇന്നസെന്‍റിനുണ്ട്.
ചിത്രത്തിന്റെ റിലീസ് ദിനത്തിൽ 120 തിയേറ്ററുകളിൽ ഒരേ സമയം കൈകൊട്ടിക്കളി സംഘടിപ്പിക്കാൻ അണിയറപ്രവർത്തകർ ഒരുങ്ങുന്നുണ്ട്. ഇത് വഴി ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടാനാണ് 'ഇന്നസെന്‍റ്' ടീം ലക്ഷ്യമിടുന്നത്.
ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആയിരിക്കുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ നൽകുന്ന സൂചന. കിലി പോൾ ഭാഗവതരായെത്തി 'കാക്കേ കാക്കേ കൂടെവിടെ...' എന്ന ഗാനത്തിന്റെ ശാസ്ത്രീയ വേർഷൻ അവതരിപ്പിച്ചത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. 'പൊട്ടാസ് പൊട്ടിത്തെറി...', 'അതിശയം', രേഷ്മ രാഘവേന്ദ്ര ആലപിച്ച 'അമ്പമ്പോ...', ഡുംഡുംഡും എന്നീ ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
സർക്കാർ ഓഫീസുകളിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമന്യേ ആസ്വദിക്കാൻ പറ്റുന്ന ഒരു പൂർണ്ണ കോമഡി ചിത്രം ആയിരിക്കും 'ഇന്നസെന്‍റ്'. ചിത്രത്തിൽ ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.
എകെഡി എലമെന്റ്സ് ഓഫ് സിനിമ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ എം ശ്രീരാജ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം പ്രവർത്തിച്ച് സിനിമ പഠിക്കാനുള്ള അവസരം വിദ്യാർഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണിത്.
ജി മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ്: ശ്രീജിത്ത് ശ്രീകുമാർ










0 comments