ആസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മിക്കുന്ന 'ദി ഡിപ്പന്‍ഡന്‍സ് 'ചിത്രീകരണം പൂര്‍ത്തിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 23, 2018, 10:32 AM | 0 min read

ബ്രിസ്‌ബെയ്ന്‍ > ക്യൂന്‍സ്‌ലാന്‍ഡ്  സര്‍ക്കാരിന്റെ സഹകരണത്തോടെ മലയാളി സംവിധായകന്‍ ജോയ് കെ മാത്യു നിര്‍മ്മിച്ച സന്ദേശ ചലച്ചിത്രമായ 'ദി ഡിപ്പന്‍ഡന്‍സ്' ചിത്രീകരണം പൂര്‍ത്തിയായി. ഇതാദ്യമായാണ് ഇന്ത്യന്‍ സംവിധായകന് ആസ്‌ട്രേലിയന്‍  സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ചിത്രം നിര്‍മിക്കാന്‍ അവസരം ലഭിച്ചത്.

ഇന്ത്യ, ആസ്‌ട്രേലിയ, അമേരിക്ക, ഫിലിപ്പൈന്‍സ്, ബെല്‍ജിയം, ചൈന, മാള്‍ട്ട, പാകിസ്ഥാന്‍, വിയറ്റ്‌നാം, നെതര്‍ലാന്‍ഡ്, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമാസാങ്കേതിക വിദഗ്ധരേയും അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിയാണ് ചിത്രം നിര്‍മിച്ചത്. പതിനൊന്നിലധികം രാജ്യങ്ങളില്‍  നിന്നുള്ള സിനിമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ഒരു ഇന്ത്യന്‍ സംവിധായകന്‍ ചെയ്യുന്ന  ആദ്യ സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നടനും എഴുത്തുകാരനും കൂടിയായ ജോയ് കെ മാത്യുവിന്റെ സന്ദേശ ചലച്ചിത്ര നിര്‍മാണ കമ്പനിയായ വേള്‍ഡ് മദര്‍ വിഷന്റേയും കംഗാരു വിഷന്റേയും ബാനറിലാണ് മൂന്ന് ഇംഗ്ലീഷ് കഥകള്‍ കോര്‍ത്തിണക്കി വ്യത്യസ്ത സന്ദേശങ്ങളുമായി ചിത്രം പുറത്തിറങ്ങുന്നത്.  നിര്‍മാണം, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചത് ജോയ് കെ മാത്യുവാണ്. പൗരന്മാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് പരസ്പരം വെറുപ്പിന്റെ വിത്ത് വിതച്ച് രാഷ്ട്രീയനേട്ടം കൊയ്യാനും അധികാരം ചോദ്യം ചെയ്യപ്പെടാതെ സൂക്ഷിക്കാനും ഭരണ സംവിധാനങ്ങള്‍ നിര്‍ണയിച്ച മനുഷ്യാവകാശ ലംഘനങ്ങളാണ് ഇന്ന് പല രാജ്യങ്ങളുടേയും അതിര്‍ത്തികള്‍. ഈ അതിര്‍ത്തികള്‍ ഉല്ലംഘിച്ച്  മാനവികതയുടെയും സഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹന്നാ, ജെയ്ഡ്, അന്തോണി വെള്ളന്‍, കേറി, ഇല്‍ഡിക്കോ, ജെഫ്, വലറിന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. ജെയിംസ് ലെറ്റര്‍ (ഛായാഗ്രഹണം), മേരി ബലോലോങ് (ചമയം), അനീറ്റ (വസ്ത്രാലങ്കാരം),  എം എ അഗസ്റ്റിന്‍ (സംഗീതം), മൈക്കിള്‍ മാത്സണ്‍ (കല), ലിന്‍സണ്‍ റാഫേല്‍ (എഡിറ്റിങ്), നീല്‍ റേഡ് ഔട്ട് (സൗണ്ട് ഡിസൈനര്‍), ടി ലാസര്‍ (നിര്‍മാണ നിയന്ത്രണം) എന്നിവരാണ് മറ്റ് അണിയറശില്‍പികള്‍.

ക്യൂന്‍സ് ലാന്‍ഡ്  സര്‍ക്കാരിനെ കൂടാതെ ആര്‍എഡിഎഫിന്റെയും ബനാനാ ഷെയര്‍ കൗണ്‍സിലിന്റേയും സഹകരണവും ചിത്രനിര്‍മാണത്തിനുണ്ട്. ക്യൂന്‍സ് ലാന്‍ഡിലെ വിവിധ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.



 



deshabhimani section

Related News

View More
0 comments
Sort by

Home