വിജയ് ചിത്രം 'ജനനായകൻ' ചോർന്നു; ഇന്റർനെറ്റിൽ ലീക്കായത് മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ്

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമെന്ന നിലയിൽ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ജനനായകൻ' ഇന്റർനെറ്റിൽ ചോർന്നു. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ പ്രധാന ഭാഗങ്ങൾ പല കഷണങ്ങളായി മുറിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
സിനിമയുടെ ഇൻട്രോ സീനുകളും ക്ലൈമാക്‌സും ഉൾപ്പെടെയുള്ള നിർണ്ണായക രംഗങ്ങൾ ഓൺലൈനിൽ എത്തിയത് അണിയറപ്രവർത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. വിജയ്‌യുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പിന് തൊട്ടുമുമ്പ് പുറത്തിറങ്ങുന്ന ചിത്രം എന്ന നിലയിൽ വലിയ കളക്ഷൻ റെക്കോർഡുകൾ 'ജനനായകൻ' സൃഷ്ടിക്കുമെന്ന് കരുതപ്പെട്ടിരുന്ന ഘട്ടത്തിലാണ് ഈ പ്രതിസന്ധികൾ വരുന്നത്.
പൊങ്കൽ റിലീസായി ജനുവരി 9-ന് തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചത് വലിയ വിവാദമായിരുന്നു. ചിത്രത്തിന് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതോടെ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായി. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.










0 comments