'ധുരന്ധറി'നെ പരോക്ഷമായി വിമർശിച്ച് വെട്രിമാരൻ; വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ നല്ല സിനിമകൾ വരണം

വെട്രിമാരൻ
ചെന്നൈ : ആദ്യ ഭാഗത്തിലെ പോലെ രണ്ടാം ഭാഗത്തിലും വ്യക്തമായ പ്രൊപഗാണ്ടയോടെ തിയേറ്ററുകളിലെത്തിയ ധുരന്ധറിനെ പേരു പറയാതെ വിമർശിച്ച് വെട്രിമാരൻ. ആദിത്യ ധറിന്റെ സംവിധാനത്തിൽ രൺവീർ സിങ് നായകനായി എത്തിയ ചിത്രമാണ് ധുരന്ധർ. ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇതിന്റെ രാഷ്ട്രീയത്തെ കുറിച്ച് പല വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പേരെടുത്ത് പരാമർശിക്കാതെ പരോക്ഷ വിമർശനവുമായി വെട്രിമാരൻ എത്തിയിരിക്കുകയാണ്. ചെന്നൈയിൽ 'നീലിര' എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിനിടെ വെട്രിമാരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ഇന്ന് പ്രൊപഗാണ്ടയുള്ള ചിത്രങ്ങളാണ് വേണ്ടത്, ഇത്തരം പ്രൊപ്പഗണ്ടകള്‍ക്ക് നമ്മുടെ ഓര്‍മകളെ സ്വാധീനിക്കാനുള്ള ശക്തിയുണ്ട്. നോട്ട് നിരോധന സമയത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിട്ടത് ആരാണെന്ന് നമുക്കറിയാം. നോട്ട് മാറ്റാനുള്ള ക്യൂവില്‍ നിന്ന് എത്രയോ പേർ മരിച്ചത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ വളരെ ഈസിയായി നോട്ട് നിരോധനത്തിന്റെ ഇംപാക്ടിനെ മാറ്റിയത് എങ്ങനെയെന്ന് നോക്കൂ. ഇത്തരം ഹേറ്റ് പ്രൊപഗാണ്ട ചിത്രങ്ങൾക്കെതിരെ നല്ല സിനിമകൾ ചെയ്യുക, അത് ആളുകളിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് ചെയ്യാനാവുന്നത്. - വെട്രിമാരൻ പറഞ്ഞു.
തന്റെ ചിത്രങ്ങളിലൂടെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സംവിധായകനാണ് വെട്രിമാരൻ. ഏത് വേദിയിലും തന്റെ രാഷ്ട്രീയം പറയാൻ മടിയില്ലാത്ത വ്യക്തികൂടിയാണ്. സമൂഹത്തിലെ അസമത്വങ്ങളെ ചോദ്യം ചെയ്തും സാധാരണക്കാരുടെ അവകാശങ്ങളെക്കുറിച്ച് ഊന്നിപ്പറഞ്ഞും ചിത്രങ്ങൾ ചെയ്യുന്ന വെട്രിമാരന് പ്രത്യേകം ആരാധകരുണ്ട്.
ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ സമയത്ത് നടക്കുന്ന കഥയാണ് 'നീലിര'യുടേത്. 'നീലിര' ഏതെങ്കിലും ആശയം പ്രചരിപ്പിക്കുന്ന ചിത്രമല്ല, വെറുപ്പിനേയോ വയലൻസിനേയോ ന്യായീകരിക്കുന്നില്ലെന്നും വെട്രിമാരൻ വ്യക്തമാക്കി. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഘപരിവാർ അനുകൂലികൾ വെട്രിമാരനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ചിത്രങ്ങളിൽ ജാതിവ്യവസ്ഥക്കെതിരെ പ്രതികരിച്ചതിന് ഇതിന് മുമ്പും സംഘപരിവാർ വെട്രിമാരനെതിരെ വിദ്വേഷവുമായി എത്തിയിരുന്നു.










0 comments