ഐഎഫ്എഫ്ഐ കഴിഞ്ഞും 'തുടരും'; ഗോവയിൽ നിന്ന് ധാക്ക ചലച്ചിത്രമേളയിലേക്ക് പറന്ന് മലയാള സിനിമ

കൊച്ചി: മലയാള സിനിമ വീണ്ടും അതിർത്തി കടക്കുന്നു; മോഹൻലാൽ- തരുൺ മൂർത്തി ചിത്രം 'തുടരും' ധാക്ക അന്താരാഷ്ട്രാ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് സിനിമാലോകത്തെ പുതിയ വാർത്ത. ധാക്കയിൽ ജനുവരി 10 മുതൽ 18 വരെയാണ് ചലച്ചിത്രമേള. പ്രേക്ഷക ശ്രദ്ധ നേടിയ 'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും.

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹൻലാൽ എത്തിയത്. വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിച്ചന്നതും സവിശേഷതയാണ്.
ഗോവയിൽ നടക്കുന്ന 56-ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൊവിനോ തോമസിന്റെ 'അജയന്റെ രണ്ടാം മോഷണം' (എആർഎം), ആസിഫ് അലി നായകനായി എത്തിയ 'സർക്കീട്ട്' എന്നീ ചിത്രങ്ങൾ 56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (IFFI) ഇന്ത്യൻ പനോരമയിൽ തുടരുമിനൊപ്പം പ്രദർശിപ്പിക്കുമെന്ന വാർത്ത പുറത്ത് വന്നിരുന്നു.
ആസിഫ് അലിയെ നായകനാക്കി താമർ ഒരുക്കിയ ചിത്രമാണ് സർക്കീട്ട്. ബാലതാരം ഓർഹാനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥ പറഞ്ഞ ചിത്രമാണ് ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ ഒരുക്കിയ എആർഎം- അജയന്റെ രണ്ടാം മോഷണം. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നീ മൂന്ന് വേഷങ്ങളിൽ ടൊവിനോ തോമസ് നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർക്ക് ലഭ്യമായത് മികച്ച ദൃശ്യവിസ്മയം ആയിരുന്നു. പൂർണമായും ത്രീഡിയിൽ ആണ് അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തത്.
നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. 25 ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നത്.









0 comments