ചിത്രീകരണത്തിനിടെ മാനസിക പീഡനം; ഡേവിഡ് ഹാർബറിനെതിരെ 'സ്ട്രെയ്ഞ്ചർ തിങ്സ്' താരം മില്ലി ബോബി ബ്രൗൺ

മില്ലി ബോബി ബ്രൗൺ, ഡേവിഡ് ഹാർബർ
ലണ്ടൻ : ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയ സീരീസുകളിലൊന്നായ സ്ട്രെയിഞ്ചര്‍ തിങ്സ് സീസൺ 5 പുറത്തിറങ്ങാനിരിക്കെ പ്രധാന നടനെതിരെ ഗുരുതര ആരോപണങ്ങൾ. സീരീസിലെ പ്രധാന കഥാപാത്രമായ മില്ലി ബോബി ബ്രൗൺ ആണ് നടൻ ഡേവിഡ് ഹാർബറിനെതിരെ പരാതി നൽകിയത്. സീരീസിൽ മില്ലിയുടെ കഥാപാത്രമായ 'ഇലവന്റെ' വളർത്തച്ഛനായാണ് ഡേവിഡ് ഹാർബർ എത്തുന്നത്.
ഡേവിഡ് ഹാർബർ തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും നിരന്തരമായി ബുള്ളിയിങ് നടത്തിയതായുമാണ് പരാതി. പുതിയ സീസണിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുൻപ് മില്ലി പരാതി നൽകിയതായാണ് റിപ്പോർട്ട്. സ്ട്രെയിഞ്ചർ തിങ്സ് ടീമിനു പുറമെ നെറ്റ്ഫ്ലിക്സും പരാതിയിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് റഡാർ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. എന്നാൽ വിഷയത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. സ്ട്രെയ്ഞ്ചർ തിങ്സിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളാണ് ഇരുവരും.
നവംബർ 26നാണ് സ്ട്രെയ്ഞ്ചർ തിങ്സ് സീസൺ 5 ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. ഡിസംബർ 25ന് രണ്ടാം ഭാഗവും ജനുവരി ആദ്യം മൂന്നാം ഭാഗവും റിലീസ് ചെയ്യും. ഇന്ത്യാനയിലെ ഹോക്കിൻസ് എന്ന സാങ്കൽപ്പിക നഗരത്തിൽ 1980കളിൽ നടക്കുന്ന വിചിത്ര സംഭവങ്ങളുടെ കഥ പറയുന്ന സീരീസ് 2016 ജൂലൈയിലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. രണ്ടാം സീസൺ 2017ലും മൂന്നാം സീസൺ 2019ലും പുറത്തിറങ്ങി. 2022ൽ രണ്ടു തവണയായാണ് നാലാം സീസൺ പുറത്തിറങ്ങിയത്. അഞ്ചാമത്തേതും അവസാനത്തേതുമായ സീസണാണ് നവംബറിൽ പുറത്തിറങ്ങുന്നത്. ഡഫർ ബ്രദേഴ്സ് എന്നറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറുമാണ് സംവിധാനം.










0 comments