കൂടുതൽ കളക്ഷൻ നേടുന്ന ഫീമെയിൽ ലീഡ് ചിത്രം; 17 വർഷത്തെ 'അരുന്ധതി' റെക്കോർഡ് തകർത്തു
ബോക്സ് ഓഫീസിൽ ചരിത്രക്കുതിപ്പുമായി സാമന്തയുടെ 'മാ ഇൻതി ബംഗാരം'
ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയുടെ കരിയറിലെ ഏറ്റവും മികച്ച വിജയമായി മാറിയിരിക്കുകയാണ് പുതിയ ചിത്രം 'മാ ഇൻതി ബംഗാരം'. ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം നടത്തുന്ന ഈ ചിത്രം തെലുങ്ക് സിനിമാ ചരിത്രത്തിൽ വനിതാ കേന്ദ്രീകൃതമായ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷൻ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
2009ൽ അനുഷ്ക ഷെട്ടി നായികയായ 'അരുന്ധതി' എന്ന ചിത്രത്തിന്റെ 17 വർഷം പഴക്കമുള്ള റെക്കോർഡാണ് സാമന്ത വെറും പത്ത് ദിവസത്തിനുള്ളിൽ മറികടന്നത്. അന്ന് ലോകമെമ്പാടുമായി 70 കോടി രൂപയായിരുന്നു 'അരുന്ധതി' നേടിയിരുന്നത്. ബാഹുബലി, പുഷ്പ, കെജിഎഫ്, കൽക്കി 2898 എഡി തുടങ്ങിയ വൻകിട ചിത്രങ്ങൾ തെലുങ്ക് സിനിമയുടെ ബിസിനസ്സ് വ്യാപ്തി വർദ്ധിപ്പിച്ചപ്പോഴും, കഴിഞ്ഞ 17 വർഷമായി ഒരു സോളോ വനിതാ ലീഡ് വാണിജ്യ ചിത്രത്തിനും ഈ സംഖ്യ മറികടക്കാൻ കഴിഞ്ഞിരുന്നില്ല.
റിലീസ് ചെയ്ത് പത്താം ദിവസം ലോകമെമ്പാടുമായി 78.71 കോടി രൂപ നേടിയ 'മാ ഇൻതി ബംഗാരം' പന്ത്രണ്ടാം ദിവസമായപ്പോഴേക്കും 83.12 കോടി രൂപയായി കളക്ഷൻ ഉയർത്തി. പത്താം ദിവസം മാത്രം ഇന്ത്യയിൽ നിന്ന് 5.30 കോടിയും വിദേശത്തുനിന്ന് ഒരു കോടിയും ചിത്രം നേടിയിരുന്നു. ഇതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 50 കോടി രൂപയും (ഗ്രോസ് 55.86 കോടി) അന്താരാഷ്ട്ര വരുമാനം 22.85 കോടി രൂപയുമായി. ആദ്യ ദിനം ഇന്ത്യയിൽ 5.35 കോടിയും പിന്നീട് ആദ്യ ഞായറാഴ്ച 10.10 കോടിയുമാണ് ഈ ഫാമിലി എന്റർടെയ്‌നർ നേടിയത്. ശക്തമായ മൗത്ത് പബ്ലിസിറ്റിയുടെയും ആവർത്തിച്ചു കാണുന്ന പ്രേക്ഷകരുടെയും പിന്തുണയോടെയാണ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രം മുന്നേറുന്നത്.
വെറും 20 കോടി രൂപ ബജറ്റിൽ ഒരുക്കിയ 'മാ ഇൻതി ബംഗാരം' സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായിക ബി വി നന്ദിനി റെഡ്ഡിയാണ്. സാമന്തയുടെ സ്വന്തം നിർമ്മാണ കമ്പനിയായ 'ട്രാലാല മൂവിംഗ് പിക്ചേഴ്സ്', രാജ് നിദിമോരു, ഹിമാങ്ക് ദുവുരു എന്നിവർ ചേർന്നാണ് നിർമ്മാണം. ഗുൽഷൻ ദേവയ്യ, ദിഗന്ത് മഞ്ചാലെ, ശ്രീമുഖി, മഞ്ജുഷ മുക്കവിള്ളി, ഗൗതമി തുടങ്ങിയ പ്രമുഖരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. തെലുങ്കിൽ സാമന്ത ചരിത്ര റെക്കോർഡ് ഇട്ടെങ്കിലും, ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ വനിതാ കേന്ദ്രീകൃത ചിത്രം എന്ന റെക്കോർഡ് ഇപ്പോഴും മലയാള സിനിമയ്ക്കാണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ലോക: ചാപ്റ്റർ 1 - ചന്ദ്ര' ലോകമെമ്പാടുമായി 300 കോടിയിലധികം രൂപ നേടി ഈ സ്ഥാനം നിലനിർത്തുന്നു.
2010 ജൂലൈയിൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത റൊമാന്റിക് തെലുങ്ക് ചിത്രം 'യേ മായ ചെസാവേ'യിലൂടെയായിരുന്നു നായികയായി സാമന്തയുടെ സിനിമാ അരങ്ങേറ്റം. തമിഴിൽ 'വിണ്ണൈത്താണ്ടി വരുവായ' എന്ന പേരിൽ ഒരേസമയം ചിത്രീകരിച്ച ഈ സിനിമ വൻ വിജയമാവുകയും മികച്ച സൗത്ത് വനിതാ പുതുമുഖത്തിനുള്ള ഫിലിംഫെയർ അവാർഡ് സാമന്തയ്ക്ക് നേടിക്കൊടുക്കുകയും ചെയ്തു. 'വിണ്ണൈത്താണ്ടി വരുവായ'യിൽ അഥിതി താരമായും എത്തിയിരുന്നു. സിനിമയിലെത്തി 16 വർഷങ്ങൾ പിന്നിടുമ്പോഴേക്കും അതേ ജൂലൈ മാസത്തിൽ ബോക്സ് ഓഫീസിൽ തന്റെ പേരിലൊരു സോളോ ബ്ലോക്ക്ബസ്റ്റർ വിജയവുമായി സാമന്ത പുതിയൊരു ചരിത്രം കുറിച്ചിരിക്കുന്നു.











0 comments