പ്രിയദർശന്റെ നൂറാമത് ചിത്രം; നായകനായി വീണ്ടും മോഹൻലാൽ

ബിനു ജോർജ് അലക്‌സാണ്ടർ, മോഹൻലാൽ, പ്രിയദർശൻ,ആന്റണി പെരുമ്പാവൂർ
തിരുവനന്തപുരം : മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായ പ്രിയദർശനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന നൂറാമത് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. തന്റെ ആദ്യ ചിത്രമായ 'പൂച്ചക്കൊരു മൂക്കുത്തി' യിലെ നായകനായ മോഹൻലാൽ തന്നെയാണ് നൂറാമത്തെ ചിത്രത്തിലും നായകനാകുന്നത്.
"ഇങ്ങനെയൊരു ഒത്തുചേരൽ ലോക സിനിമാ ചരിത്രത്തിൽ ആദ്യമാണെന്നും ഈ റൊക്കോർഡ് ഒരുകാലത്തും തിരുത്തി എഴുതാൻ പോകുന്നില്ലെന്നും" പ്രിയദർശൻ പറഞ്ഞു. പ്രിയദർശൻ തിരക്കഥ എഴുതിയ ആദ്യ ചിത്രം സിന്ദൂര സന്ധ്യയ്ക്ക് മൗനത്തിലും മോഹൻലാലായിരുന്നു പ്രധാന വേഷത്തിൽ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ മുപ്പത്തിയൊമ്പതാമത്തെ ചിത്രമാണിത്. സംഗീതത്തിനും വൈകാരികതയ്ക്കും പ്രാധാന്യമുള്ള ഫീൽ ഗുഡ് എന്റർടെയ്‌നറാണ്
സിനിമയെന്നും, ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് പ്രിയദർശൻ പറഞ്ഞു. പ്രിയനൊപ്പം ഇങ്ങനെയൊരു നിമിഷത്തിൽ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മോഹൻലാലും കൂട്ടിച്ചേർത്തു.
ചിത്രം, കിലുക്കം, താളവട്ടം, തേന്മാവിൻ കൊമ്പത്ത്, കാലാപാനി തുടങ്ങി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ സിനിമാലോകം വലിയ പ്രതീക്ഷയിലാണ്. 2026ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചു.











0 comments