മരണത്തിനും ജീവിതത്തിനുമിടയിലെ 'നിനോ'

തിരുവനന്തപുരം: ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത അസുഖമാണെന്ന് തിരിച്ചറിഞ്ഞാൽ നിങ്ങളെങ്ങനെയാണ് അതിനെ അതിജീവിക്കാൻ ശ്രമിക്കുക? യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതു വരെ ഒരു മുറിയിൽ അടച്ചിരുന്നേക്കാം, വിതുന്പിയേക്കാം ഇതൊന്നുമല്ലെങ്കിൽ ഒന്നും സംഭവിക്കാത്തതുപോലെ പഴയ ജീവിതം തുടർന്നേക്കാം.
അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഫ്രഞ്ച് ചിത്രം ‘നിനോ’യിൽ ടെർമിനൽ ക്യാൻസർ സ്ഥിരീകരിച്ച നിനോയുടെ ജീവിതത്തെയാണ് അടയാളപ്പെടുത്തുന്നത്. സംവിധായിക പോളിൻ ലോക്വിന്റെ സിനിമയിൽ തിയഡോർ പെല്ലെറിൻ കേന്ദ്രകഥാപാത്രമായി എത്തുന്നു.
മരിക്കാനുള്ള ശതമാനം എത്രത്തോളമാണെന്ന് നിനോ ചോദിക്കുന്പോൾ നമുക്ക് അതിജീവിക്കാനുള്ള സാധ്യതകളെപ്പറ്റി പറയാമെന്നാണ് ഡോക്‌ടർ മറുപടി നൽകുന്നത്. തന്റെ ചികിത്സ തുടങ്ങും മുൻപ് വീടിന്റെ താക്കോൽ നഷ്‌ട്ടപ്പെടുന്ന നിനോ പാരിസിൽ ചിലവഴിക്കേണ്ടി വരുന്ന ദിവസങ്ങളും, നേരിടേണ്ടി വരുന്ന സന്ദർഭങ്ങളുമാണ് സിനിമയുടെ പ്രമേയം. ജീവിതത്തെ കാർന്നു തിന്നുന്ന കാൻസർ തനിക്കുണ്ടെന്ന് അറിയുന്ന അതേ ദിവസം നിനോയുടെ പിറന്നാൾ ആണെന്നത് സിനിമകയുടെ വൈകാരിക രംഗങ്ങൾക്ക് മൂർച്ഛ കൂട്ടുന്നു.
കാൻസർ രോഗനിർണയം തന്നെ ജീവിതത്തോട് കൂടുതൽ അടുപ്പിച്ചുവെന്നാണ് നിനോ തന്നെ തിരിച്ചറിയുന്നത്. അതിജീവനത്തെപ്പറ്റിയും അവനവനിലേക്കുള്ള യാത്രയും മികവുറ്റ രീതിയിൽ അവതരിപ്പിച്ച ഇൗ ചലചിത്രം ഐഎഫ്‌എഫ്‌കെയിൽ ഇക്കുറി പ്രേക്ഷക പ്രശംസയും പിടിച്ചു പറ്റി.










0 comments