ക്ലാസിൽ നിന്ന് മാസിലേക്ക്! 46 വർഷങ്ങൾക്കിപ്പുറം മറ്റൊരു 'മേള'യുമായി മമ്മൂട്ടി

മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പേര് 'മേള' എന്നാണ്. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളും ഫസ്റ്റ് ലുക്കുമെല്ലാം സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരുന്നു. മമ്മൂട്ടിയുടെ 75ാം പിറന്നാൾ ദിനത്തിലാണ് പുതിയ അനൗൺസ്മെന്റുമായി മമ്മൂട്ടി കമ്പനിയെത്തിയത്. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രമാണിത്. ഇതുവരെ നിർമിച്ചതിൽ ബിഗ്ബജറ്റ് ചിത്രം കൂടിയാണിത് എന്നാണ് സൂചനകൾ.
മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പുലർച്ചെ 12.01നാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്ന് രചിച്ചിരിക്കുന്ന ചിത്രത്തിന് ജിംഷി ഖാലിദാണ് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ അവസാനം തമിഴ്നാട്ടിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം, ആക്ഷൻ, കോമഡി, മാസ് എന്നിവ കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മെഗാകാൻവാസ് ചിത്രമായാണ് ഒരുങ്ങുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
എന്നാൽ ഈ ഇത് മമ്മൂട്ടിയുടെ രണ്ടാമത്തെ 'മേള'യാണ്. ആദ്യത്തേത് കെ ജി ജോർജ് സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയതാണ്. മമ്മൂട്ടിയുടെ ആദ്യകാല സിനിമയായിരുന്നു 'മേള'. അഭിനയ രംഗത്തേക്ക് ഒരു ജൂനിയറാർടിസ്റ്റായി കടന്നുവന്ന കാലത്ത്, ശ്രദ്ദേയമായ വേഷം ഈ ചിത്രത്തിലുണ്ടായിരുന്നു. അന്ന് ആ സിനിമയ്ക്ക് പ്രതിഫലമായി 500 രൂപയുടെ ചെക്ക് ശ്രനിവാസനാണ് നൽകിയതെന്ന് പല അഭിമുഖങ്ങളിലും മമ്മൂട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ഒരു സർക്കസ് സംഘത്തിന്റെ കഥ പറയുന്ന 'മേള'യിൽ മോട്ടോർ സൈക്കിൾ സ്റ്റണ്ട് മാൻ വിജയൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയിരുന്നത്. അദ്ദേഹത്തിന്റെ അഭിനയ കളരിയായിരുന്നു കെ ജി ജോർജിന്റെ 'മേള' എന്ന് തന്നെ പറയാം. 46 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ‘മേള’യുമായി മമ്മൂട്ടി എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ ഉയരുകയാണ്. സർക്കസ് കമ്പനി ഉടമയായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നതെന്നാണ് സുചന.









0 comments