37 വർഷങ്ങൾക്കിപ്പുറവും ബോക്‌സ് ഓഫീസിൽ വിസ്മയമായി 'കിരീടം'; റീ-റിലീസിലും മികച്ച കളക്ഷൻ

തിരുവനന്തപുരം : മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാത്ത നൊമ്പരമായി അവശേഷിക്കുന്ന സേതുമാധവൻ 37 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായ 'കിരീടം' 4കെ ദൃശ്യഭംഗിയിലും ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തിലും റീ-റിലീസ് ചെയ്തപ്പോൾ തീയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ട് നേടിയ ബോക്‌സ് ഓഫീസ് കണക്കുകളാണ് പുറത്തുവരുന്നത്.
ബോക്‌സ് ഓഫീസ് ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം ആദ്യ രണ്ട് ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്ന് മാത്രം 9.20 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് നേടിയിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള തീയേറ്ററുകളിൽ നിന്ന് 60,000 രൂപയും ചിത്രം സ്വന്തമാക്കി. ഒരു റീ-റിലീസ് ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച കളക്ഷനാണിത്.
1989ൽ റിലീസ് ചെയ്ത കിരീടം കൃപാ ഫിലിംസിന്റെ ബാനറിൽ എൻ കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേഷ് പണിക്കരും ചേർന്നാണ് നിർമിച്ചത്. മോഹൻലാൽ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായ സേതുമാധവനും തിലകന്റെ അച്യുതൻ നായരും തമ്മിലുള്ള ഓൺസ്‌ക്രീൻ കെമിസ്ട്രി ഇന്നും പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്നു.
ലോഹിതദാസിന്റെ തിരക്കഥയും സിബി മലയിലിന്റെ സംവിധാനവും ജോൺസൺ മാഷിന്റെ സംഗീതവും ഒത്തുചേർന്ന ഈ മാസ്റ്റർപീസ് ചിത്രം തലമുറകൾ കഴിഞ്ഞിട്ടും മലയാളിയുടെ സിനിമാ ചരിത്രത്തിൽ സമാനതകളില്ലാതെ തുടരുകയാണ്.










0 comments