നടിയെ ആക്രമിച്ച കേസ്; പൾസർ സുനി ജയിലില്‍ തുടരും, ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി ഹൈക്കോടതി തളളി. ശിക്ഷ മരവിപ്പിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
അതിജീവിതയുടെ അന്തസ് കണക്കിലെടുക്കണമെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ കേസിൽ ഒന്നാംപ്രതിയായ പൾസർ സുനി ജയിലിൽ തുടരും. ശിക്ഷ മരവിപ്പിക്കാൻ തക്ക സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ പ്രതിക്ക് സാധിച്ചില്ലെന്ന് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ പ്രകടമായ എന്തെങ്കിലും അപാകതയോ നിയമവിരുദ്ധതയോ ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി.
പൾസർ സുനി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തിയിരുന്നുവെന്നും ശിക്ഷ മരവിപ്പിച്ചാൽ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുന്നതായി തോന്നുമെന്നും നടി അറിയിച്ചിരുന്നു. കേസിൽ 20 വർഷം തടവാണ് പൾസർ സുനിക്ക് വിചാരണ കോടതി വിധിച്ചത്.











0 comments