ഹാൽ സിനിമ വിവാദം; സിബിഎഫ്‌സിക്ക് തിരിച്ചടി, അപ്പീൽ തള്ളി

കൊച്ചി: ഹാൽ സിനിമയ്ക്കെതിരായ കേസിൽ സിബിഎഫ്‌സിയും കാത്തലിക് കോൺഗ്രസും സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി തള്ളി. മലയാള സിനിമയായ ഹാലിന് പ്രദർശനാനുമതി നൽകണമെങ്കിൽ ആറിടങ്ങളിൽ വെട്ടിക്കുറയ്ക്കലുകൾ വരുത്തണമെന്നായിരുന്നു സിബിഎഫ്സി നിലപാട്. എന്നാൽ ഇതിൽ നാല് കട്ടുകൾ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും ജസ്റ്റിസ് പി വി ബാലകൃഷ്ണനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സിബിഎഫ്‌സി സമർപ്പിച്ച അപ്പീൽ തള്ളിയത്. മിശ്രവിവാഹങ്ങളെ അംഗീകരിച്ചുവെന്നാരോപിച്ച് താമരശ്ശേരി ബിഷപ്പിനെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം സിനിമയിലുണ്ടെന്ന് അവകാശപ്പെട്ടാണ് താമരശ്ശേരി രൂപതയുടെ കാത്തലിക് കോൺഗ്രസ് എന്ന ക്രിസ്ത്യൻ സംഘടന അപ്പീൽ നൽകിയത്. ഇതും കോടതി തള്ളി.
ചിത്രത്തിന് അന്തിമ പ്രദർശന സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. സിംഗിൾ ജഡ്ജിയുടെ വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളിൽ തീർപ്പുകൽപ്പിക്കുന്നതിന് മുമ്പ് ഡിവിഷൻ ബെഞ്ച് ചിത്രം കണ്ടിരുന്നു. ഇതിന് ശേഷമാണ് വിധി പ്രസ്താവിച്ചത്.










0 comments