മലയാള സിനിമയിലെ മായാത്ത ചിരിയുടെ അടയാളം; അടൂർ ഭാസി ഓർമ്മയായിട്ട് 36 വർഷം

അടൂർ ഭാസി
കൊച്ചി : മലയാള സിനിമയുടെ വളർച്ചയുടെയും വൈവിധ്യത്തിന്റെയും കഥ പറയുമ്പോൾ അടൂർ ഭാസിയുടെ പേര് ഒഴിവാക്കാൻ സാധിക്കില്ല. ഹാസ്യത്തിന് സ്വന്തമായി ഒരു വ്യക്തിത്വവും ശൈലിയും നൽകിയ മഹാപ്രതിഭ വിടപറഞ്ഞിട്ട് 36 വർഷം. സ്വാഭാവികതയും കൃത്യമായ സമയബോധവും ഒത്തുചേർന്ന അഭിനയ ശൈലിയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ അദ്ദേഹം, ചിരിയെ ഒരു അഭിനയരൂപമായി ഉയർത്തിയ കലാകാരനാണ്.
1927ൽ ജനിച്ച ഭാസി, നാടകവേദികളിലൂടെയാണ് തന്റെ കലാജീവിതം ആരംഭിച്ചത്. പ്രശസ്ത നാടകാചാര്യന്മാരായ പി കെ വിക്രമൻ നായർ, ടി ആർ സുകുമാരൻ നായർ, ജഗതി എൻ കെ ആചാരി എന്നിവർക്കൊപ്പം പ്രവർത്തിച്ച പരിചയം അദേഹത്തിന് സിനിമ ജീവിതത്തിൽ സവിശേഷമായ കരുത്ത് നൽകി. 1960-70 കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ അടൂർ ഭാസി ഇല്ലാത്ത ചിത്രങ്ങൾ വിരളമായിരുന്നു. പ്രേം നസീർ, സത്യൻ, മധു തുടങ്ങിയ നിത്യഹരിത നായകന്മാർക്കൊപ്പം അഭിനയിച്ച അദ്ദേഹം, ആ സുവർണ്ണ കാലഘട്ടത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു.
അഞ്ഞൂറിലധികം സിനിമകളിൽ വേഷമിട്ട ഭാസിയുടെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ ലളിതവും സ്വാഭാവികവുമായ മുഖഭാവങ്ങളായിരുന്നു. ചെറിയൊരു ചലനത്തിൽ പോലും തീയേറ്ററിൽ ചിരി പടർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കോമഡി മാത്രമല്ല, ഗൗരവമേറിയ വേഷങ്ങളും കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. മലയാള സിനിമയിലെ മായാത്ത ചിരിയായി പ്രേക്ഷക മനസ്സിൽ അടൂർ ഭാസി എന്നും നിറഞ്ഞു നിൽക്കും.










0 comments