2 നോമിനേഷന്‍, 40 വർഷം: ഓസ്കറില്‍ മുത്തമിടാന്‍ എമി മാഡിഗന്‍റെ റെക്കോര്‍ഡ് കാത്തിരിപ്പ്

എമി മാഡിഗൻ
1986-ൽ ആദ്യമായി ഓസ്കറിൽ നോമിനേറ്റ് ചെയ്യപ്പെട്ടപ്പോൾ തുടങ്ങിയ കാത്തിരിപ്പിന് നാല് പതിറ്റാണ്ടിന് ശേഷം തങ്കത്തിളക്കമുള്ള പര്യവസാനം. 'വെപ്പൺസ്' (Weapons) എന്ന സിനിമയിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിലൂടെ 98-ാമത് അക്കാദമി അവാർഡ് വേദിയിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം എമി മാഡിഗൻ സ്വന്തമാക്കിയിരിക്കുകയാണ്. അന്ന് ഓസ്കർ നോമിനേഷൻ ലഭിക്കുമ്പോൾ എമി മാഡിഗൻ എന്ന നടിക്കൊപ്പം പട്ടികയിലുണ്ടായിരുന്ന പലരും ഇന്ന് സിനിമാ രംഗത്ത് പോലുമില്ല. എന്നാൽ കൃത്യം 40 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നോമിനേഷൻ തേടിയെത്തുകയും അത് വിജയമായി മാറുകയും ചെയ്യുമ്പോൾ അക്കാദമി അവാർഡ് ചരിത്രത്തിലെ അപൂർവ്വമായ ഒരു റെക്കോർഡാണ് മാഡിഗൻ തകർത്തത്.
ഓസ്കറുമായി എമി മാഡിഗൻ
ആദ്യ നോമിനേഷനും വിജയത്തിനുമിടയിൽ ഏറ്റവും കൂടുതൽ കാലതാമസം നേരിട്ട താരം എന്ന പുതിയ റെക്കോർഡും 75കാരിയായ മാഡിഗൻ ഇതോടെ സ്വന്തം പേരിൽ കുറിച്ചു. 1986-ൽ 'ട്വൈസ് ഇൻ എ ലൈഫ് ടൈം' എന്ന ചിത്രത്തിനായിരുന്നു അവർ ഇതിനുമുൻപ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. രണ്ട് നോമിനേഷനുകൾ തമ്മിലുള്ള വ്യത്യാസം എന്താണെന്ന ചോദ്യത്തിന്, "ഇത്തവണ എന്റെ കയ്യിൽ ഈ സ്വർണ്ണ പ്രതിമയുണ്ട്" എന്നായിരുന്നു അവരുടെ മറുപടി.
എമി മാഡിഗൻ വെപ്പണ്‍സ് സിനിമയില്‍ 'ആൻ്റ് ഗ്ലാഡിസാ'യി
സാക് ക്രെഗർ രചനയും സംവിധാനവും നിർവഹിച്ച 'വെപ്പൺസ്' എന്ന സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലറിൽ സാആൻ്റ് ഗ്ലാഡിസ്' എന്ന നിഗൂഢത നിറഞ്ഞ വില്ലൻ കഥാപാത്രത്തെയാണ് എമി മാഡിഗൻ അവതരിപ്പിച്ചത്. ഹെവി മേക്കപ്പും വലിയ കണ്ണടയുമായി എത്തിയ ഗ്ലാഡിസിൻ്റെ രൂപം സിനിമ പുറത്തിറങ്ങുന്നതിന് മുൻപേ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. കാണികളെ ശ്വാസം അടക്കിപ്പിടിച്ചിരുത്തുന്ന സസ്പെൻസ് നിറഞ്ഞ ഈ ചിത്രത്തിലെ ഓരോ രംഗത്തിലും മാഡിഗൻ്റെ പ്രകടനം പ്രേക്ഷകരെ മുൾമുനയിൽ നിർത്തി. എൽ ഫാന്നിങ്, വുൻമി മൊസാക്കു തുടങ്ങിയ കരുത്തരായ മത്സരാർഥികളെ മറികടന്നാണ് ഈ ചരിത്ര വിജയം.
ചിത്രത്തിലെ രംഗം










0 comments