'അജസുന്ദരി' ചതിച്ചില്ല; വ്യാപാരികൾക്ക് നൽകാനുണ്ടായിരുന്ന മുഴുവൻ പണവും കൊടുത്തു തീർത്തു

വിലങ്ങാട്: ആഷിഖ് അബുവിന്റെ നിർമാണത്തിൽ മനു ആന്റണി സംവിധാനം ചെയ്യുന്ന 'അജസുന്ദരി' എന്ന സിനിമയുടെ അണിയറപ്രവർത്തകർ പണം നൽകാതെ പറ്റിച്ചുവെന്ന വ്യാപാരികളുടെ പരാതിക്ക് ഒടുവിൽ പരിഹാരം. വ്യാപാരികൾക്ക് ലഭിക്കാനുണ്ടായിരുന്ന മുഴുവൻ തുകയും നിർമാണ കമ്പനിയായ ഒപിഎം സിനിമാസ് നേരിട്ട് കൊടുത്തുതീർത്തു. ജോജു ജോർജും ലിജോമോൾ ജോസും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങി മൂന്ന് മാസത്തോളമാണ് വിലങ്ങാട്ട് നടന്നത്. തുടക്കത്തിൽ കൃത്യമായി പണം നൽകി വിശ്വാസം പിടിച്ചുപറ്റിയ സിനിമാസംഘം, പിന്നീട് വലിയ തുകകളുടെ സാധനങ്ങൾ കടമായി വാങ്ങി ബാധ്യത വരുത്തിവെക്കുകയായിരുന്നു.
സിനിമയുടെ പ്രാദേശികമായ പ്രൊഡക്ഷൻ കാര്യങ്ങൾ നോക്കിയിരുന്ന വടകര സ്വദേശി സാജിർ എന്നയാളുടെ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പ്രൊഡക്ഷൻ ആവശ്യങ്ങൾക്കായി നിർമാണ കമ്പനി 25 ലക്ഷം രൂപ ഇയാൾക്ക് കൈമാറിയിരുന്നു. ഇതിൽ വിലങ്ങാട്ടെ വ്യാപാരികൾക്ക് നൽകാനായി മാറ്റിവെച്ച 3 ലക്ഷം രൂപ നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് നാല് മാസത്തോളമായിട്ടും പണം ലഭിക്കാതായതോടെ വ്യാപാരികളായ പി എസ് മനോജ്, ബെന്നി ജോസഫ്, അപ്പച്ചൻ, തോമസ് എന്നിവർ പരാതിയുമായി രംഗത്തെത്തിയിരുന്നു.
തുടർന്ന് മാധ്യമങ്ങളിലൂടെ ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട നിർമാതാക്കൾ ഉടൻ തന്നെ വിഷയത്തിൽ ഇടപെടുകയും പണം നൽകാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒപിഎം സിനിമാസ് വ്യാപാരികളിൽ നിന്ന് ബില്ലുകൾ നേരിട്ട് ശേഖരിക്കുകയും, അവർക്ക് ലഭിക്കാനുണ്ടായിരുന്ന മുഴുവൻ തുകയും പൂർണ്ണമായി കൊടുത്തുതീർത്തു. പണം നൽകാതെ മുങ്ങിയ സാജിറിനെ ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്നും നിർമാതാവ് ആഷിക് അബു പറഞ്ഞു.










0 comments