തമിഴ്‌നാടും ബംഗാളും വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഒക്ടോബർ 6-ന് ഉപതെരഞ്ഞെടുപ്പ്

ന്യൂഡൽഹി: തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. ഒക്ടോബർ ആറിന് വോട്ടെടുപ്പും ഒമ്പതിന് വോട്ടെണ്ണലും നടക്കും. ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സെപ്തംബർ ഒമ്പതിന് പുറത്തിറങ്ങും. സ്ഥാനാർത്ഥികൾക്ക് സെപ്തംബർ ഒമ്പതു മുതൽ സെപ്തംബർ 16 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 17ന് സൂക്ഷ്മപരിശോധന നടക്കും. 19നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
തമിഴ്‌നാട്ടിലെ മരുതാന്തകം, ധാരപുരം എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. എഐഎഡിഎംകെ നേതാക്കളായ കുമാരവേലും പി സത്യഭാമയും രാജ്യവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. പുതുച്ചേരിയിൽ തട്ടഞ്ചാവടിയിലാണ് ഉപതെരഞ്ഞെടുപ്പ്. തട്ടഞ്ചാവടി, മംഗലം എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച് വിജയിച്ച് മുഖ്യമന്ത്രിയായ എൻ രംഗസ്വാമി തട്ടഞ്ചാവടിയിൽ രാജിവെച്ചതിന് തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
പശ്ചിമ ബംഗാളിൽ രണ്ട് മണ്ഡലത്തിൽ ജയിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി രാജിവെച്ച നന്ദിഗ്രാമിലും ഹുമയൂൺ കബീർ രാജിവെച്ച റൊയ്ഗിനഗലുമാണ് തെരഞ്ഞെടുപ്പ്. അസമിൽ, പ്രദ്യുത് ബോർഡോലോയ് രാജിവെച്ച നഗോൺ ലോക്‌സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കും.









0 comments